Saturday, January 17, 2015

അലക്സാണ്ടര്‍ കൊച്ചുമോന്‍ - മിനിക്കഥ




യാതൊന്നും നേടാതെയായിരുന്നു അവന്‍ തിരിച്ചെത്തിയത്‌. വിധിയെന്ന് വിളിക്കുന്ന തിരിച്ചടികളാല്‍  ജീവിതം എന്ന കളിക്കളത്തില്‍ നിന്നും അവന്‍ സ്വമേധയാ പിന്മാറിയതായിരുന്നു. ഇനി വിശ്രമജീവിതം.........
മടുത്തു തുടങ്ങിയപ്പോള്‍ അമ്മയുടെ മടിയിലേയ്ക്കു അഭയം തേടുകയായിരുന്നു.....
മുറ്റത്തെ മൂവാണ്ടന്‍ പൂത്തുലഞ്ഞപ്പോള്‍ എല്ലാ പഴയ കളിക്കൂട്ടുകാരും ചങ്ങാത്തത്തിനെത്തി.  പൂവാലന്‍ അണ്ണാരക്കണ്ണനും, മടിയന്‍ ചെമ്പോത്തും, കുറിഞ്ഞിപ്പൂച്ചയും, കല്യാണി പൈക്കിടാവും എന്നുവേണ്ടാ; രാമനും, പപ്പനും, മൗലവിയും, രമണിയും പിന്നെ മൂക്കൊലിയന്‍ കൊച്ചൌസേപ്പും അവനെക്കാത്തു ആ തറവാട്ടു മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
ലങ്കയില്‍ പോയി രാവണ വധം കണ്ടു, കണ്ണന്‍റെ വൃന്ദാവനത്തില്‍പ്പോയി മുരളീഗാനം കേട്ടു,  ഇന്ത്യയെ കൊള്ളയടിച്ച വിദേശ രാജാക്കന്മാരെ തിരിച്ചറിഞ്ഞു,  വിക്രാമാദിത്യനെയും വേതാളത്തേയും കണ്ടു, കാളിദാസന്‍റെ ശാകുന്തളം കേട്ടു, ചാണക്യന്‍റെ തന്ത്രങ്ങള്‍ കണ്ടറിഞ്ഞു,  രാജ്യതന്ത്രങ്ങളേയും സാമ്രാജ്യത്വങ്ങളേയും നേരില്‍ കണ്ടു. ഹിറ്റ്ലറെ, മുസ്സോളനിയെ, സ്റ്റാലിനെ, നെപ്പോളിയനെ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ, മണ്ടേലയെ, സദ്ദാം ഹുസ്സൈനെ, ബിന്‍ ലാദനെ.....അങ്ങിനെ ലോകത്തിനെ മൊത്തം ചുറ്റിക്കണ്ടു. വിവിധ ദേശങ്ങളിലൂടെ സംസ്കാരങ്ങളിലൂടെ ഒരു പ്രയാണമായിരുന്നു.
പൊടുന്ന തലയില്‍ തലോടിയിരുന്ന കൈകളുടെ ചലനം നിലച്ചപ്പോള്‍ അവന്‍ ഞെട്ടിയുണര്‍ന്നു. അമ്മ ഉറങ്ങിയിരുന്നു....ഈശ്വരാ...അമ്മ ഉറങ്ങിയാല്‍ ഞാനിനി എന്ത് ചെയ്യും. ആ തണല്‍ നഷ്ടപ്പെട്ടാല്‍ എവിടേയ്ക്ക് പോകും. ഒരിക്കല്‍ വളര്‍ത്തി വലുതാകി  ലോകം കീഴടക്കാന്‍ അലക്സ്സാണ്ടറാക്കി മാറ്റിയതായിരുന്നു ഈ  കൊച്ചുമകനെ.... നഷ്ടങ്ങളെ സ്വമേധയാ തിരിച്ചറിഞ്ഞു തോറ്റു തുന്നംപാടി അവന്‍ തിരിച്ചു വന്നപ്പോള്‍ മറ്റൊരു തീരാ നഷ്ടം കൂടി.....ഇനിയീ ലോകമാകുന്ന - ജീവിതമാകുന്ന കളിക്കളത്തില്‍ അവനെ നിയന്ത്രിക്കാന്‍ ആരുമില്ല. കൂടെക്കളിക്കാന്‍ അവനും ആരുമില്ല.......കളിക്കളം ശൂന്യമാകുന്നുവോ?????

No comments: