Saturday, January 17, 2015

ബലിക്കാക്ക - മിനിക്കഥ


അമ്മ കാണ്‍കെ കരയാന്‍ പോലും തൊണ്ടയില്‍ നിന്നും ശബ്ദം ഉയരാഞ്ഞതിനാല്‍, കാരണവന്മാരെ കുടിയിരുത്തിയ മുറിയിലേയ്ക്ക് വലിയുകയായിരുന്നു ഞാന്‍...

" കൊള്ളരുതായ്മ്മകള്‍ ഒരുപാട് ചെയ്തിട്ടുണ്ടെന്നതിനാല്‍, എന്നെ ശിക്ഷിക്കുന്നതിനോടൊപ്പം എന്‍റെ അമ്മയേയുമെന്തിനാണ്???? ആ കിടപ്പെനിക്ക് കാണുവാന്‍ വയ്യ!!!! പാതി തളര്‍ന്നെങ്കിലും,  മറുപാതി എന്നെ ചീത്ത വിളിക്കുകയാണോ അതോ എന്നെയോര്‍ത്ത് സങ്കടപ്പെടുകയാണോ എന്നു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...ഈ കിടപ്പ് കാണാന്‍ എനിക്ക് ശക്തിയില്ല എന്‍റെ കാരണവന്‍മാരേ....ശിക്ഷകള്‍ക്കര്‍ഹന്‍ ഞാനാണ്; എന്നെ ശിക്ഷിക്കൂ....."

അമ്മയ്ക്ക് എന്നോട് ദേഷ്യമാണെന്നാണ് എന്‍റെ മനസ്സാക്ഷി പറയുന്നത്. ഇത് എനിക്കുള്ള ശിക്ഷയാണെന്നും.....കടവായില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ചിലപ്പോഴെല്ലാം ശക്തമായി ചീറ്റുന്നു. അതോടൊപ്പം ഞാന്‍ കൊടുത്ത കഞ്ഞിയിലെ വറ്റുകളും എന്‍റെ മുഖത്തേയ്ക്കു തെറിക്കുന്നു. ഒരുവേള ഭക്ഷണം ഇഷ്ടമാകാത്തപ്പോള്‍ ഞാന്‍ ചെയ്യാറുള്ളത്, എന്നോട് തിരിച്ചു ചെയ്യുകയാണോ??? കുറ്റബോധം നിറഞ്ഞ എന്‍റെ മനസ്സ് പ്രായശ്ചിത്തം ചെയ്യാന്‍ കഴിയാതെ ഓരോന്ന് ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു....

ലഹരി എന്നെക്കൊണ്ടുനടന്നിരുന്ന നാള്‍, ഒരു തലമുടിനാരു ചോറില്‍ കണ്ടതിനാലാണ് അമ്മയെ തൊഴിക്കാന്‍ കാലു പൊന്തിച്ചത്...അപ്പോഴേക്കും അമ്മാവന്‍ വന്നു തടഞ്ഞു. സഹിക്ക വയ്യാതെ പിടിച്ചു പടിക്കു പുറത്താക്കി. വര്‍ഷങ്ങളോളം വാശിയോടെ അലഞ്ഞു തിരിഞ്ഞു. വിശപ്പിന്‍റെ വിലയറിഞ്ഞു. ജീവിതമെന്തെന്നു പഠിച്ചു. രക്തബന്ധങ്ങളുടെയും മറ്റും പ്രാധാന്യം മനസ്സിലാക്കി. ഇന്നിതാ തിരികെ പ്രായശ്ചിത്തത്തിനായി വന്നപ്പോള്‍ അമ്മയും രക്തബന്ധങ്ങളും എല്ലാമടങ്ങുന്ന ജീവിതം തന്നെ എന്നോട് സ്വയം നശിച്ചു കൊണ്ട് പകരം വീട്ടുന്നു ......

ഒരിക്കല്‍ പോലും സ്നേഹമാകുന്ന അന്നമൂട്ടാതെ, ഞാന്‍ വളര്‍ത്താതെ, തന്നെ വളര്‍ന്നു വന്ന  ജീവിതമാകുന്ന, കുടുംബമാകുന്ന  മഹത് വൃക്ഷം ഇന്ന് വിഷവാതകം ശ്വസിച്ചു മരണാസന്നനായി നില്‍ക്കുന്നു....

ഒരിക്കല്‍ കൂടി കാലുപിടിച്ചു മാപ്പ് ചോദിക്കാന്‍ അമ്മയുടെ മുറിയില്‍ ചെന്നപ്പോള്‍, പൊടുന്നനെ അമ്മയുടെ തൊണ്ടയില്‍ നിന്നും ഒരു ബലിക്കാക്ക പറന്നു പോയി....ഒരു പിടി അന്നം തേടി...........

ശുഭം

No comments: