Sunday, December 21, 2014

ചാത്തക്കുടം തിരുവാതിരപ്പുറപ്പാട്

മീനമാസത്തിലെ തിരുവാതിരപ്പുറപ്പാടിനു ഏറെ നാള്‍ മുന്‍പ് തന്നെ ചാത്തക്കുടംകാരുടെ മനസ്സില്‍ പഞ്ചാരി കൊട്ടിത്തുടങ്ങിയിട്ടുണ്ടാകും....... എന്നിരുന്നാലും പൂരത്തിന്റെയന്നു ചാത്തക്കുടം ശ്രീധര്‍മ്മ ശാസ്താവിന്റെ തിടമ്പേറ്റിയ ഗജവീരനു മുന്നില്‍ മുല്ലപ്പൂമൊട്ടു പന്തങ്ങള്‍ക്കകമ്പടിയോടെ പഞ്ച ഭൂതങ്ങളേയും സാക്ഷി നിര്‍ത്തി “പെരുവനം ശ്രീ സതീശന്‍ മാരാര്‍” പഞ്ചാരിക്ക് കാലമിടുമ്പോള്‍, ചിട്ടവട്ടങ്ങളോടെ കൊട്ടിക്കയറുമ്പോളും കുളിര്‍ കോരുന്ന ഭക്തമനസ്സുകളില്‍ ഒരായിരം കടല്‍ത്തിരകളാണ് ഒന്നിച്ചലയടിച്ചുയരുക. ഒരിക്കല്‍ കേട്ടെന്നാകില്‍ പിന്നെ നാം സഹ്യനെ മറികടന്നാലും, ഏഴാം കടലിനക്കരെ പോയാലും ആ തിരതള്ളലില്‍ ഹൃദയം തുടിച്ചു കൊണ്ടേയിരിക്കും. അടുത്തതവണ മേളപ്രപഞ്ചത്തില്‍ കയ്യൊന്നുയര്‍ത്തി താളം പിടിച്ചാലേ പിന്നെ ശാന്തമാവുകയുള്ളൂ.......

മേളക്കമ്പക്കാര്‍ പറയാറുണ്ട്‌, കല്പ്പാത്തിയിലെ തകിലുകളും, അഗ്രഹാരങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പഞ്ചവാദ്യങ്ങളും, മലബാറിന്റെ തായമ്പക പെരുമയും ഒത്തുചേരുന്നത് ഈ പഞ്ചാരിയിലാണെന്നു, അതൊന്നു കാണണമെങ്കില്‍ ഈ മണ്ണിലെത്തണമെന്ന്.....അതു ഞങ്ങളും സമ്മതിക്കുന്നു....അതുകൊണ്ടുതന്നെ ഞങ്ങളേവരും നിങ്ങളെ സ്വാഗതം ചെയ്യുന്നു ആ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍.  ...2015 മാര്‍ച്ച്‌ 27 ന്...


ഹരീഷ് - കാക്കനാട്ട് - ചാത്തക്കുടം





Saturday, December 20, 2014

ഹൃദയങ്ങള്‍ കീഴടക്കട്ടെ..............


നേരം വൈകിയെന്നു കരുതി പെട്ടെന്ന് ഞെട്ടിയുണര്‍ന്നപ്പോഴാണ് തന്‍റെ കണ്ണുകള്‍ പീളകെട്ടി തുറക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആയിരിക്കുന്നു എന്ന് അയാള്‍ക്ക്‌ മനസ്സിലായത്. തപ്പിത്തടഞ്ഞു ബാത്റൂമിലേയ്ക്ക് പോകുന്ന വഴിയെ ഇന്നലെ ഡോക്ടര്‍ കൂടിയായ മകന്‍ പറഞ്ഞ കാര്യം പെട്ടെന്ന് മനസ്സില്‍ കടന്നുവന്നു.

"ഇനിയിപ്പോള്‍ മനസ്സു ചെല്ലുന്നിടത്തെയ്ക്ക് ശരീരം കൊണ്ടുപോകാന്‍ നോക്കണ്ടാ.... കുറച്ചൊക്കെ നിയന്ത്രണമാകാം. വയസ്സ് കുറച്ചായില്ല്യേ.....??? എടുപിടീന്ന് കാര്യങ്ങള്‍ കയ്യിലെത്തണമെന്നു വെച്ചാല്‍, എല്ലായ്പ്പോഴും ശരീരത്തിലെ  യന്ത്രങ്ങള്‍ അതിനു കൂട്ടാക്കീന്നു വരില്ല്യാ...."


അടങ്ങിയൊതുങ്ങി ഒരിടത്തു മരണം കാത്തു  കിടന്നൂടെ എന്നായിരുന്നു ഉദ്ദേശിച്ചത്. അത് കുറച്ചു മാന്യമായി പറഞ്ഞു എന്ന് മാത്രം.


സമയം വൈകിയിരിക്കുന്നു.  കാര്യങ്ങള്‍ കുറേ ചെയ്യാനുണ്ട്. ഇന്നലെ പെയ്ത മഴ വഴിയില്‍ അവിടെയിവിടെയായി വഴുക്കലുകള്‍ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. എന്നിരുന്നാലും പ്രായത്തിനെ വകവെയ്ക്കാതെ മുരളിയുടെ ചായക്കടയിലേയ്ക്ക് അയാള്‍ ധൃതിയില്‍ വെച്ചുപിടിച്ചു.


"എന്താ മാന്നായരെ (മാധവന്‍ നായരെ) ഇന്ന് പതിവില്ലാത്ത ഒരു അമാന്തം??"


രാജനും മറ്റുള്ളവരും അയാളെത്തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് എല്ലാവരും നേരത്തേ എത്തിയിരിക്കുന്നു. അത് പതിവുള്ളതല്ല. ഒരുപക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ മകന്‍ നിര്ബന്ധിച്ചു നടത്തിയ ചില ചെക്കപ്പുകള്‍ തന്‍റെ താളങ്ങളെ ബാധിച്ചിരിക്കുന്നു എന്നയാള്‍ക്ക് തോന്നി. എന്നാലും അയാളതിനു വഴങ്ങിക്കൊടുക്കാന്‍ തയ്യാറായിരുന്നില്ല.


അവരുടെ അടുത്തെത്തിയതും ഇത്രയും നാള്‍ കാണാതിരുന്നതിന്റെ പരിഭവം പറയാനൊന്നും നേരമുണ്ടായിരുന്നില്ല മാധവന്‍ നായര്‍ക്ക്......എന്തായി മുരളിയുടെ മകളുടെ കാര്യം??? കാര്യങ്ങള്‍ അയാളെ അറിയിച്ചോ????


"ഇല്ലെടോ...അതിന് അയാളെ എവിടുന്ന് കണ്ടു പിടിക്കാനാ????  എവിടെയെങ്കിലും ബോധമില്ലാതെ കിടക്കുന്നുണ്ടാകും.....അല്ലാതെന്താ???? എന്നാലും ആ കുട്ടിയുടെ കാര്യം നന്നേ  പരുങ്ങലിലാണെന്നാണ് പറയുന്നത്. രണ്ടാം സ്റ്റേജിന്റെ പകുതിയലല്ലേ കാര്യങ്ങള്‍ അറിഞ്ഞത് തന്നെ.  ഇന്നലെ തന്നെ അവിടേയ്ക്ക് കുറച്ചു പൈസ എത്തിച്ചിട്ടുണ്ട്. ബാക്കി ഇപ്പോള്‍ തന്നെ കൊടുത്തയക്കാം. പക്ഷെ ഇവിടെ പൈസയല്ലല്ലോ പ്രധാനം. ഡോക്ടര്‍മാര്‍പോലും കയ്യൊഴിഞ്ഞു. ദൈവ കൃപ മാത്രമാണ് ഇനി രക്ഷ!!" രാജന്‍ ആകെപ്പാടെ തളര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പറഞ്ഞത്.........


ദേ...മുരളി വരുന്നുണ്ട്..... ആരും ഒന്നും മിണ്ടരുത്. നമുക്കങ്ങട് മാറി നില്ക്കാം. ഇന്നലെ കുടിച്ചത് ഇറങ്ങിയിട്ടില്ല എന്ന് വരവ് കണ്ടാല്‍ തന്നെ അറിയാം. കൂട്ടത്തില്‍ കുറച്ചു കാഴ്ച ശക്തിയുള്ള ഗോപാലന്‍ നായരാണ്  മുരളിയെ അകലെ നിന്നും കണ്ടത്.


മുരളി വളരെ നിസ്സംഗ മനോഭാവത്തോടെ  നടന്നടുത്തുകൊണ്ട് അവരുടെ മുന്നിലേയ്ക്ക് തന്നെ ചെന്നു നിന്നു.  എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്ന അയാളുടെ മനസ്സ് യാതൊരു സൂചനയും ആ മുഖത്തു പ്രതിഫലിപ്പിച്ചിരുന്നില്ല. മാത്രമല്ല വേഷത്തിലും മറ്റും ആകെ പരവശനായിക്കണ്ട അയാള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ  അവരുടെ മുന്നില്‍ ചെന്നു നില്ക്കുകയായിരുന്നു. ആകെ തളര്‍ന്ന അയാളുടെ വളരെ ദയനീയമായ നോട്ടം ചുറ്റുമുള്ളവരുടെ മുഖത്തേയ്ക്ക് എത്താന്‍ പോലും ശക്തമായിരുന്നില്ല.


എങ്കിലും വളരെ അടുത്ത നിമിഷത്തില്‍ തീരെ പ്രതീക്ഷിക്കാതെ തന്നെ  അവരുടെ മുന്നില്‍  മുട്ടുകുത്തിനിന്നു കൈകൂപ്പിക്കൊണ്ട് പൊട്ടിക്കരയാന്‍ തുടങ്ങുകയായിരുന്നു അയാള്‍. മുരളിയെപ്പോലെ ഒരാളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. കരച്ചില്‍ എന്ന് പറഞ്ഞാല്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍;......... കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുന്ന ആ ദീന രോദനം  മഴയൊഴിഞ്ഞു നിന്ന പ്രകൃതിയില്‍ വലിയ ശബ്ദത്തിള്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു...


എന്താണ് ചെയ്യേണ്ടതെന്നറിയാതെ മുരളി  മാറി മാറി ഓരോരുത്തരുടേയും കാലുകള്‍ പിടിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍  അവ്യക്തമായെന്നവണ്ണം എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു.


"ഞാന് ഒരു പാപിയാണല്ലോ ഈശ്വരാ........ന്റെ മോളുട്ടിയ്ക്ക് ഈ ഗതി വന്നപ്പോ ; കണ്ണിക്കണ്ട ഷാപ്പില് നെരങ്ങുകയായിരുന്നല്ലോ ഭഗവാനെ ഞാന്‍.  ഇത്രയ്ക്കു പാപിയാണോ മാധവേട്ടാ ഞാന്‍ ??????  എന്റെ പൊന്നുമോളുടെ  രോഗവിവരം പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഒരച്ഛനാണോ ഞാന്‍.......??" അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അവരുടെ കാല്‍ക്കലില്‍ വീണുരുണ്ടു കരയുകയായിരുന്നു.......


"മാധവേട്ടാ......എന്നോട് പൊറുക്കണേ...നിങ്ങളൊക്കെ എന്നെ സഹായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളോടൊക്കെ ദ്രോഹമല്ലേ ചെയ്തോണ്ടിരുന്നത്??????? എന്നാലും അന്നേരം ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ??? ഈ നശിച്ച ജന്മം കൊണ്ട് ഞാനെന്താണ് നേടിയത് എന്റീശ്വരാ.  നിലത്തു കിടന്നുരുളുന്ന അയാളുടെ  ദേഹമാകെ ചെളിപുരണ്ടു വൃത്തികേടായി മാറി............ "


അപ്പോഴേക്കും രാജനും ഗോപാലന്‍ നായരും കൂടി മുരളിയെ പിടിച്ചെഴുന്നേല്പ്പിച്ചു. ഗോപാലനായര്‍ മുരളിയെ നെഞ്ചോടു ചേര്‍ത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മുരളിയാണെങ്കിലോ കൊച്ചുകുട്ടികളെപ്പോലെ വലിയവായില്‍ കരഞ്ഞുകൊണ്ടിരുന്നു. തലേന്നോ മറ്റോ കഴിച്ചിരുന്ന മദ്യം വായില്‍ക്കൂടി ദുര്‍ഗന്ധമായി വമിക്കുന്നുണ്ടായിരുന്നു..........

******************
റിട്ടയേര്‍ഡ് എക്സൈസ് ഉദ്യോഗസ്ഥന്‍ മാധവന്‍ നായര്‍, വ്യവസായ പ്രമുഖന്‍ രാജന്‍ കുറുപ്പ്, എക്സ് ആര്‍മി ഗോപാലന്‍ നായര്‍ എന്നിവര്‍ സമകാലീനരും മനസ്സു കൊണ്ട് ചെറുപ്പക്കാരുമായ വൃദ്ധന്മാരാണ്. സാധാരണ എല്ലാവരേയുംപോലെ ഇവരും വിശ്രമ ജീവിതത്തില്‍  സമയം തള്ളി നീക്കാന്‍ കഷ്ടപ്പെടുന്നു. എന്നിരുന്നാലും എന്നും രാവിലെ ഏഴുമണിയോടെ ഇവര്‍ മുരളിയുടെ ചായക്കട സ്ഥിതിചെയ്യുന്ന മൂലയില്‍ ഒത്തുകൂടും. ഒരു ചായ കുടിച്ച ശേഷം നടക്കാനിറങ്ങും. പിന്നെ വീണ്ടും ആ മൂലയില്‍ ലോകവര്‍ത്തമാനങ്ങളുമായി ഉച്ചയൂണ് വരെ ചിലവഴിക്കുകയാണ് പതിവ്. ഉച്ചയൂണിന്റെ ഒരുമണിക്കൂര്‍ ഇടവേളയ്ക്കു ശേഷം സന്ധ്യവരെ വീണ്ടും ആ കവലയില്‍ എന്തെങ്കിലും നേരമ്പോക്കുകളുമായി ചിലവഴിക്കും.


രാവിലെ പതിനൊന്നുമണി കഴിഞ്ഞാല് മുരളി കടയടച്ചു പോകും. പിന്നെ വൈകീട്ട് മൂന്നു മണിക്കേ വരികയുള്ളൂ. അതുകൊണ്ട് പതിനൊന്നു മണി കഴിഞ്ഞാല് മുരളി തിരിച്ചു വരുന്നതുവരെ കടയും പരിസരവും ഇവര്‍ക്ക് സ്വന്തം. അതിനു മാസ വാടക 500 രൂപ മുരളിക്ക് വേറെ കൊടുക്കുന്നുമുണ്ട്. കട അടച്ചിട്ടിരിക്കുന്ന സമയങ്ങളില് ഇവര് മൂന്നുപേരും കടയുടെ ഉള്ളിലിരുന്നു പഴയ കാര്യങ്ങള് അയവിറക്കുന്നതോടൊപ്പം ചീട്ടു കളിക്കുകയും സിഗരട്ട് വലിയ്ക്കുകയും ചെയ്യാം. കൂട്ടത്തില്‍ വല്ലപ്പോഴും മദ്യ സേവയും. ഇതൊക്കെ ചെയ്യാന്‍ വെയിലുകൊള്ളാതെ സുഖമായിരിക്കാന്‍ ഒരിടം. മാത്രമല്ല നാട്ടുകാരുടേയോ മറ്റോ ശ്രദ്ധ അങ്ങോട്ട്ചെല്ലുകകയില്ലല്ലോ?????


 കാര്യം മാസാമാസം അഞ്ഞൂറ് രൂപ കിട്ടിയിരുന്നെങ്കിലും ദിവസങ്ങള്‍ ചെല്ലുംതോറും ഈ കിളവന്മാര്‍ അവിടെ വന്നു കുത്തിയിരിക്കുന്നത് മുരളിക്കിഷ്ടമില്ലാതെയായി. എന്നിരുന്നാലും രൂപ അഞ്ഞൂറൊട്ട് കളയാനും വയ്യ. വേറെ ഒന്നുമല്ല; പൂത്ത പണം കൈയ്യിലുള്ള ഈ കിളവന്മാരോടുള്ള അസൂയ തന്നെയാണ് ശരിക്കുമുള്ള കാരണം. ഒരു ജോലിയും ചെയ്യാതെ അവര്‍ മൂന്നുപേരും തിന്നും കുടിച്ചും നടക്കുന്നത് കാണുമ്പോള്‍ മുരളിക്ക് സഹിക്കുന്നില്ല.


മുരളിയെപ്പറ്റി പറയുകയാണെങ്കില്‍, ഇന്നാട്ടിലെ  പ്രധാന വാര്‍ത്താപ്രക്ഷേപണ കേന്ദ്രമാണവന്‍. അവന്റെ ചായക്കടയില്‍ നിന്നുമാണ് അന്നാട്ടിലേയ്ക്കുള്ള എല്ലാ കഥകളും വാര്‍ത്തകളും  ഉത്ഭവിക്കുന്നതും  വിതരണം ചെയ്യപ്പെടുന്നതും. വാര്‍ത്തകള്‍ക്ക്  പഞ്ഞമുണ്ടാകുമ്പോള്‍ അവന്‍ തന്നെ വാര്‍ത്തകള്‍ ഉണ്ടാക്കിവിടും. മിക്കവാറും ഈ  മൂന്നുപേരെ പറ്റിയാകും കഥകള്‍ പടച്ചു വിടുക. കൂടുതല്‍ ഇമ്പം വേണ്ടുന്ന അവസരങ്ങളില്‍ ഇവരുടെ പണ്ടത്തെ ലീലാവിലാസങ്ങള്‍ എന്ന പേരില്‍ വെള്ളമടിയുടേയും സ്ത്രീ വിഷയങ്ങളുടെയും കഥകള്‍ അയാള്‍ കൂട്ടിച്ചേര്‍ക്കും. ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് അന്നന്നേയ്ക്കുള്ള സംസാരവിഷയങ്ങള്‍ അങ്ങിനെ മുടക്കമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. അതോടു കൂടി മുരളിയുടെ കച്ചോടവും പൊടിപൊടിച്ചു കൊണ്ടിരുന്നു.

**************
ഒരിക്കല്‍ കുറച്ചു പലഹാരങ്ങളുടെ  ഓര്‍ഡര്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ അതിനു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ക്കായി മുരളി നേരത്തേതന്നെ  കടയിലേയ്ക്കെത്തി. ചാരിയിട്ടിരുന്ന വാതില് തുറന്നു അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ചയില്‍ അയാള്‍ സ്വര്‍ഗ്ഗ ലോകത്ത് എത്തുകയായിരുന്നു.  മാധവന്‍ നായരും, രാജന്‍കുറുപ്പും പിന്നെ എക്സ് ആര്‍മി ഗോപാലന്‍ നായരും മേശയുടെ മുകളില്‍ കയറിയിരിക്കുന്നു. അവരുടെ നടുവിലായി,  വീടുകള്‍ തോറും കയറിയിറങ്ങി പലഹാരങ്ങളും മറ്റും കച്ചവടം നടത്തുന്ന നാടിന്റെ പൊന്നോമനയായ അമ്മിണി അവരോടു സംസാരിച്ചിരിക്കുന്നു. അവരുടെ സഭയില്  മദ്യക്കുപ്പിയും ഗ്ലാസും  സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. മുരളിയെ കണ്ടതും പെട്ടെന്നുണ്ടായ ഭയത്തില്‍ അമ്മിണി പലഹാരങ്ങളുടെ കുട്ടയും തലയിലേറ്റി സ്ഥലം വിട്ടു. പതിവില്ലാതെ മുരളിയെ അന്നേരം കണ്ടപ്പോള്‍ അവര്‍ മൂന്നുപേരും അമ്പരന്നു പോയിരുന്നു. അവരുടെ മുഖത്തുണ്ടായ ആ അമ്പരപ്പ് തന്നെ ധാരാളമായിരുന്നു മുരളിക്ക്. പെട്ടെന്നുണ്ടായ ഷോക്കില്‍ ഒന്നും പറയാതെ അവര്‍ മൂന്നു പേരും അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കി.


ഇതെല്ലാം കണ്ടുനിന്ന മുരളി നിലത്തൊന്നുമല്ലായിരുന്നു അപ്പോള്‍ നിന്നിരുന്നത്. അന്ന് വൈകുന്നേരം ചായക്കച്ചവടം പൊടിപൊടിച്ചു. പതിവുകാര് മാത്രമല്ലാതെ കേട്ടറിഞ്ഞവര്‍ പോലും ഓടിയെത്തി രണ്ടും മൂന്നും ചായ അകത്താക്കി. അത്രയ്ക്ക് ചൂടേറിയ വിഭവങ്ങളായിരുന്നു അന്ന് ചായയുടെ കൂടെ വിളമ്പിയത്.
മൂന്നുപേരുടെയും മക്കള്‍ ഉണ്ടാക്കാത്ത പൊല്ലാപ്പുകളില്ല.  എവിടെയും ആദ്യം സംഭവിക്കുന്ന പോലെ മൂന്നുപേരുടെയും മക്കള്‍ പരസ്പരം കുറ്റങ്ങള്‍ ചാര്‍ത്തി. അവരിലൊരാള്‍ അമ്മിണിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. മറ്റൊരാള്‍ പോലീസില് അമ്മിണിയെപ്പറ്റി പരാതി പറയാന്‍ ചെന്നപ്പോള്‍ ചെന്നപ്പോള്‍ അവരുടെ അച്ചന്മാരും കുടുങ്ങും എന്നുള്ളതിനാല്‍ പത്തിമടക്കി. പക്ഷെ ആ വൃദ്ധന്മാര്‍ എത്രയും പെട്ടെന്നു തന്നെ  വീട്ടു തടങ്കലിലായി.....
എന്തായാലും മുരളിയും കൂട്ടരും നാടൊട്ടുക്ക് ആഘോഷപൂര്‍വ്വം കൊണ്ടാടുകയായിരുന്നു ഈ സംഭവം.......

******************
എക്സ് ആര്‍മി ഗോപാലന്‍ നായരുടേതായിരുന്നു ആ പദ്ധതി. മക്കള്‍ക്കെന്തായാലും അവരുടെ പൈസ ആവശ്യമില്ല. എടുത്താലും തീരാത്തത്ര ഭൂസ്വത്ത് വേറെയും. അങ്ങിനെയുള്ളപ്പോള്‍ ഈ വയസ്സാന്‍ കാലത്ത്  മൂന്നുപേരും കൂടി  രഹസ്യമായി ഒരു ചാരിറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ തോന്നിയ കിറുക്ക് തന്നെയായിരുന്നു അത്. മൂന്നുപേരുടെയും പെന്‍ഷന്‍ പണം മാത്രം മതിയായിരുന്നു ഒരു വലിയ തുകയ്ക്ക്. വേറെ ആരെയും കൂട്ടത്തില്‍ ചേര്‍ക്കാതെ ആരോടും ഉപദേശങ്ങള്‍ തേടാതെ ആവിശ്യമുള്ള ആളുകളെ കണ്ടെത്തി സഹായങ്ങള്‍ എത്തിച്ചു കൊടുക്കുക. അതില്‍ നിന്നും യാതൊരു വിധത്തിലുള്ള പുണ്യമോ ലാഭമോ അവര്‍ക്ക് വേണ്ടിയിരുന്നില്ല. അവസാനകാലത്ത് എന്തെങ്കിലും നന്മകള്‍ ചെയ്തു മരണമടയാം എന്ന സദുദ്ദേശം മാത്രം.

ജീവിത്തത്തില്‍ പല തരത്തിലും കഷട്പ്പെടുന്ന അന്നാട്ടുകാരില്‍ ചിലരെ കണ്ടെത്തുന്നതിനുള്ള ഒരേ ഒരു മാര്‍ഗ്ഗമായി അവര്‍ കണ്ടെത്തിയത്  അമ്മിണിയെ ആയിരുന്നു. കാരണം അവര്‍ക്ക് മൂന്നുപേര്‍ക്കും നേരിട്ട് രംഗത്തിറങ്ങാന്‍ അവരുടെ മക്കളുടെ അഭിമാനം സമ്മതിക്കുമായിരുന്നില്ല. മാത്രമല്ല അനാവശ്യമായി പൈസ ചിലവാക്കുന്നു എന്ന് മക്കളറിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം മുളയിലെ അവസാനമാകും എന്നറിയാവുന്നതാണ്.

പലഹാരങ്ങള്‍ വീടുകള്‍ തോറും കൊണ്ടുനടന്നു വില്ക്കുന്ന 40 വയസ്സ് കടന്ന ഒരു വിധവയാണു അമ്മിണി. ആദ്യപടി എന്ന നിലയില് അവരുടെ കച്ചവടം മെച്ചമാക്കുന്നതിനു വേണ്ടി കുറച്ചു പൈസ കൊടുത്ത് കൂടെ നില്ക്കുവാന്‍ അവരെ നിര്‍ബന്ധിച്ചു. പദ്ധതി എങ്ങിനെയാണെന്നാല്‍; നേരത്തെ കണ്ടു വെച്ചിരിക്കുന്ന ചില ആളുകളുടെ വിവരം അവര്‍ അമ്മിണിക്ക് കൈമാറിയിട്ടുണ്ടാകും. അവരില്‍ അത്യാവശ്യ സഹായം വേണ്ടുന്ന ആളുകളുടെ  കുടുംബ വിവരങ്ങള്‍ ശേഖരിച്ചു കൊടുക്കണം. അവരുടെ പ്രശ്നങ്ങള്‍, രോഗങ്ങള്‍, കുടുംബ പശ്ചാത്തലം എന്നിങ്ങനെ പല വിവരങ്ങളും  പടിപടിയായി അമ്മിണി എത്തിച്ചു കൊണ്ടിരിക്കും. ഏവര്‍ക്കും പൈസ ഉണ്ടായാല്‍ തീരാവുന്നതായ പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നത് അവര്‍ക്കും ഉപകാരമായി. അത്തരക്കാര്‍ക്കു ഈ മൂന്നുപേരില്‍ ഒരാള്‍ രഹസ്യമായി ചെന്ന് പൈസ കൊണ്ടെന്നു കൊടുക്കും.  പ്രത്യുപകാരമായി അവര്‍ മൂന്നുപേര്‍ക്കും  വേണ്ടിയിരുന്നത് ഇക്കാര്യങ്ങള് രഹസ്യമായി സൂക്ഷിക്കണം എന്ന ആവശ്യം മാത്രം . നാട്ടുകാര്‍ ആരെങ്കിലും പണത്തിന്റെ സ്രോതസ്സു ചോദിക്കുകയാണെങ്കില്‍ നഗരത്തിലെ ഒരു ചാരിറ്റി ക്ലബ്ബിന്റെ പേര് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് അവരെയെല്ലാം.


സുഗുണന്റെ മകള്‍ക്ക് എഞ്ചിനീയറിംഗ് സീറ്റ് വാങ്ങിക്കൊടുത്തതും, പത്മനാഭന്റെ അമ്മയുടെ കണ്ണ് മാറ്റി വെച്ച് കൊടുത്തതും, മേരിയമ്മയുടെ വീടിന്റെ ജപ്തി ഒഴിവാക്കി കൊടുത്തതുമെല്ലാം ഇവര്‍ തന്നെയാണ്. മന്തന്‍ വാസുവിന്റെ കാലിലെ മന്തു ചികിത്സിച്ചു മാറ്റാന്‍ മുന്കൈ എടുത്തതും അത് മാറിയപ്പോള്‍ അയാള്‍ക്ക് ചെറിയ ഒരു ഓലപ്പുര വെച്ച് കച്ചവടം നടത്താന് സഹായിച്ചതും ഈ മൂന്നുപേരുടെ നല്ല മനസ്സാണ്. ഇവര്‍ ആകെ നേരിടുന്ന വെല്ലുവിളിയെന്തെന്നാല്‍ ഇത്തരം കാര്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുക എന്നതാണ്. കാരണം വഴിയില് വെച്ച് കാണുമ്പോഴൊക്കെ ഉപകാരസ്മരണ പുതുക്കാന്‍ അക്കൂട്ടര്‍ വരുമ്പോള്‍ വല്ലാത്ത സന്തോഷം ആണ് തോന്നുന്നതെങ്കിലും;  ഇതെല്ലാം വീട്ടില്‍ മക്കളറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകളാണ് ഇവരെ കൂടുതല്‍ ഭയപ്പെടുത്തിയിരുന്നത്.
*******************
ഈയിടെയായി മുരളിയുടെ കച്ചവടം കൂടുന്നതനുസരിച്ച് അയാളുടെ ദുശ്ശീലങ്ങളും കൂടി വന്നു. കള്ളുകുടി കൂടിയത് കാരണം അതിരാവിലെ കട തുറക്കാന് വൈകുന്നു. മാത്രമല്ല രഹസ്യ ബന്ധങ്ങള്‍ വേറെയും ഉണ്ടെന്ന് കേള്‍ക്കുന്നു. ഇരിക്കുന്ന വീട് പണയം വെച്ച് വാങ്ങിയ പൈസ കച്ചവടത്തില് നിക്ഷേപ്പിക്കാന്‍ ഉദ്ദേശിച്ചെങ്കിലും കള്ളുഷാപ്പിലും മറ്റു പലയിടത്തുമായി നിക്ഷേപിക്കേണ്ടി വന്നു. അങ്ങിനെചെയ്യുന്ന ഏതൊരാളിനെപ്പോലെയും അയാളുടെ ജീവിതവും  അഭിവൃദ്ധിയില്‍ നിന്നും താഴോട്ടു കൂപ്പുകുത്തിത്തുടങ്ങി. വഴക്കും വക്കാണവും അവരുടെ വീട്ടില്‍ നിത്യസംഭവങ്ങളായി. പതിയെപ്പതിയെ പട്ടിണിയിലേയ്ക്കും ആ കുടുംബം കൂപ്പുകുത്തിത്തുടങ്ങി....


ഇതിനിടയില് മുരളിയുടെ മകള്‍ക്ക് നല്ല പനി പിടിപെട്ടു. പനിയെന്നു പറഞ്ഞാള്‍ നല്ല ചുട്ടുപൊള്ളുന്ന പനി. മരുന്ന് വാങ്ങാന്‍ പട്ടണത്തില്‍ പോയ മുരളി പലപ്പോഴും നാലുകാലിന്മേല്‍ ആയിരുന്നു മടങ്ങിവന്നിരുന്നത്. ഒരാഴ്ച കഴിഞ്ഞും ഒട്ടും കുറവില്ലാണ്ടായപ്പോള്‍ മുരളിയുടെ ഭാര്യ വനജ തന്നെ മകളെ നാട്ടിലെ ആയുര്‍വ്വേദ വൈദ്യന്റെയടുത്തു കൊണ്ടുപോയി. അയാള്‍ കൊടുത്ത കഷായങ്ങള്‍കൊണ്ടും ശരിയാകാതെ വന്നപ്പോള്‍ കുട്ടിയുടെ നില കൂടുതല്‍ പരിതാപകരമായി.  അങ്ങിനെയിരിക്കെ ഒരു ദിവസം ആ പെണ്‍കുട്ടി ചോര ശര്‍ദ്ദിച്ചു മയങ്ങി വീഴുകയാണ് ഉണ്ടായത്.  കാര്യങ്ങള്‍ എല്ലാം കേട്ടറിഞ്ഞ അമ്മിണി അന്നേരം തന്നെ  മാധവന് നായരുടെ വീട്ടിലേയ്ക്ക് ഓടിച്ചെന്നു വിവരമറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ മാധവന്‍ നായര്‍ അത്യാവശ്യം വേണ്ട പണം എടുത്തു കൊടുത്തു. ബാക്കി നാളെ ഹോസ്പിറ്റലില്‍ എത്തിച്ചോളാം എന്നും അറിയിച്ചു.


മാധവന്‍ നായരുടെ മകന്റെ ഹോസ്പിറ്റലില്‍ ആയിരുന്നു ആ കുട്ടിയെ അഡ്മിറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ അവര് മൂന്നുപേര്‍ക്കും അവിടേക്ക് ചെല്ലുവാന്‍ പറ്റുമായിരുന്നില്ല. അത് കാര്യങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിച്ചു. എങ്കിലും ആവശ്യമുള്ള പൈസ അവര്‍ എത്തിച്ചു കൊടുത്തു.


വളരെ  ദയനീയമായിക്കൊണ്ടിരുന്ന മുരളിയുടെ ജീവിതത്തിലേയ്ക്ക് വലിയൊരു ആഘാതം നല്ക്കിക്കൊണ്ടാണ് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നത്. ജീവിതം എന്തെന്നറിയാത്ത ആ കുരുന്നു പെണ്‍കുട്ടിക്ക് വിധി കരുതി വെച്ചിരുന്നത് ക്യാന്‍സര്‍ എന്ന ഭീകരമായ രോഗമാണ്. ജീവിതം എന്തെന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത ആ കുരുന്നിനെ ഈശ്വരന്‍ തിരിച്ചു വിളിക്കാന്‍ പോകുന്നു. അതും വളരെ പെട്ടെന്നു തന്നെ.........


കുടിച്ചു ബോധംകെട്ടു ഏതോ അഴുക്കുചാലില് കിടന്നുറങ്ങിയിരുന്ന മുരളി ഈ വാര്‍ത്തകള്‍ അറിഞ്ഞത് തന്നെ നാലു നാളുകള്‍ക്കു ശേഷമായിരുന്നു. അതിനുള്ളില്‍ത്തന്നെ മാധവന്‍ നായരും ഗോപാലന്‍ നായരും പിന്നെ രാജന്‍ കുറുപ്പും കൂടി ആ കുട്ടിയെ നഗരത്തിലെ മറ്റൊരു പ്രസിദ്ധമായ ആശുപത്രിയില്‍ കൊണ്ടുപോയി കീമോതെറാപ്പി ചെയ്യിപ്പിച്ചു. ഇനിയും രണ്ടു മൂന്നെണ്ണം ചെയ്യണം അതിനു കുറച്ചു സാവകാശം വേണം. കുട്ടിയുടെ ആരോഗ്യസ്ഥിതി ഒട്ടും അനുകൂലമല്ല. തത്കാലം കുട്ടിയുടെ അമ്മയുടെ കൂടെ അമ്മിണിയെ നിര്‍ത്തിയിട്ടു അവര് മൂന്നുപേരും നാട്ടിലേയ്ക്ക് തിരിച്ചു. ബാക്കി കാര്യങ്ങള്‍ എല്ലാം ഹോസ്പിറ്റലില്‍ അവര് ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു.....


ഒരു വശത്ത് ചികിത്സയുടെ കാര്യങ്ങള് തെറ്റില്ലാതെ നടന്നപ്പോള്; ഇതെല്ലാം മണത്തറിഞ്ഞ മക്കള്‍ ആ വൃദ്ധന്മാരെ കണക്കറ്റു ചീത്ത പറയുകയായിരുന്നു. മാത്രമല്ല മറ്റു അനാവശ്യ ചിലവുകളെപ്പറ്റിയും മനസ്സിലാക്കിയ അവര്‍ അവരെ മൂന്നുപേരെയും വീട്ടു തടങ്കലില്‍ വെക്കുക പോലും ചെയ്തു.
ഒടുവില് രണ്ടാഴ്ചയോളം കഴിഞ്ഞപ്പോള്‍ സഹിക്ക വയ്യാതെ, മാധവന്‍ നായര്‍ മകനെതിരെ പൊട്ടിത്തെറിച്ചപ്പോഴാണ് പുറത്തേയ്ക്കിറങ്ങാന്‍ അനുമതി കിട്ടിയത് തന്നെ. മാത്രമല്ല അയാള്‍ പോയി തന്റെ കൂട്ടുകാരന്റെ മക്കളോടും പോലിസിനെ വിളിക്കുമെന്ന് ഭീഷണി മുഴക്കി. അങ്ങിനെ കൂട്ടുകാരും  സ്വതന്ത്രരായി. പക്ഷെ അന്നുരാത്രി തന്നെ നഗരത്തിലെ ആശുപത്രിയിലേയ്ക്ക് പോകാന് അവര്‍ക്ക് കഴിഞ്ഞില്ല. നഗരത്തിലേയ്ക്ക് പോകാതെ കാര്യങ്ങള് ഒന്നുമറിയില്ല എന്നിരിക്കെ അവരുടെ ആധി ഓരോ നിമിഷവും കൂടുകയേ ഉണ്ടായുള്ളൂ.......


പക്ഷെ ഭാഗ്യവശാല്‍ മാധവന്‍ നായരുടെ വീട്ടിലേയ്ക്ക് വന്ന ഒരു ഫോണ്‍ കാള്‍  മാധവന്‍ നായര്‍ തന്നെ എടുക്കാന്‍ ഇടയായി. അമ്മിണിയായിരുന്നു അത്. നാളുകള്‍ കുറച്ചായി അമ്മിണി അവരെ ആരെയെങ്കിലും  കാണുവാനോ സംസാരിക്കുവാനോ ശ്രമിക്കുന്നു.  കുറച്ചു പൈസ കൂടി അത്യാവശ്യമുണ്ട്. നാളെ കാലത്ത് ഇങ്ങോട്ട് വരാമെന്നും അപ്പോഴേക്കും എങ്ങിനെയെങ്കിലും പൈസ തയ്യാറാകണമെന്നും പറഞ്ഞു.  പെട്ടെന്ന് തന്നെ മാധവന്‍ നായര്‍ മറ്റു രണ്ടുപേരെയും വിവരമറിയിച്ചു. നാളെ കാലത്ത് പതിവുപോലെ മുരളിയുടെ ചായക്കടയ്ക്ക് മുന്നില് കണ്ടു മുട്ടാം, അവിടെ വെച്ച് അമ്മിണിയ്ക്കു പൈസ കൈമാറാം എന്നും തീരുമാനിച്ചു.

*****************
ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടിരിക്കുന്ന മുരളിയുടെ കരച്ചില്‍ അവരുടെ നെഞ്ചില് വലിയ ഒരു  വേദനയായി ഘനീഭവിക്കുന്നുണ്ടായിരുന്നു. ആ കുരുന്നു പെണ്‍കുട്ടിയുടെ മുഖഭാവമായിരുന്നു മുരളിയുടെ കരയുന്ന മുഖത്തിനും. അതുകൊണ്ടുതന്നെ അവര്‍ മൂന്നുപേര്‍ക്കും മുരളിയോടു പെട്ടെന്ന് തന്നെ സഹതാപം തോന്നി.......


മുരളിയോടു അവന്റെ ഭാര്യ വനജ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. മാത്രമല്ല അവര്‍ മൂന്നുപേരും ചെയ്തു വരുന്ന സഹായങ്ങളെപ്പറ്റി അമ്മിണിയും വിശദീകരിച്ചു. വിശദീകരിക്കേണ്ടി വന്നു എന്ന് പറയുന്നതാകും ശരി. കാരണം ആ നാട് മുഴുവന് ഈ  വയോവൃദ്ധന്മാരെയും അമ്മിണിയേയും തെറ്റിദ്ധരിച്ചിട്ടുണ്ടായിരുന്നു......


കാര്യങ്ങള്‍ എല്ലാം എല്ലാവരും അറിഞ്ഞെങ്കിലും ആ കുരുന്നു പെണ്‍കുട്ടിയുടെ  നിസ്സഹായാവസ്ഥയില്‍ മനസ്സ് വേദനിച്ച  നാട്ടുകാര്‍ മുഴുവനും ആകെ ശോകമൂകമായ അന്തരീക്ഷത്തില്‍ നില്ക്കുമ്പോഴാണ് മാധവന്‍ നായരുടെ മകന്‍ വളരെ വേഗത്തില്‍ കാറില്‍ വന്നിറങ്ങി ഓടിപ്പെടഞ്ഞു വരുന്നത് കണ്ടത്.  ഹോസ്പിറ്റലില്‍ നിന്നും കിട്ടിയ അടിയന്തിര സന്ദേശം കൈമാറുന്നതിന് വേണ്ടിയാണു അയാള് വന്നത് തന്നെ. മുരളിയുടെ മകളുടെ രോഗാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിത്തുടങ്ങി. മാത്രമല്ല അയാളുള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘടന ആ കുട്ടിയുടെ തുടര്‍ന്നുള്ള ചികിത്സ ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനുവേണ്ടി വെല്ലൂരിലേയ്ക്ക് കുട്ടിയെ മാറ്റാന്‍ പോകുന്നു. അതിനത്യാവശ്യമായി മുരളിയുടെ സാന്നിധ്യം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ  മുരളിയെത്തേടി വന്നതാണ് മാധവന് നായരുടെ മകന്‍........


ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ആ ഡോക്ടറുടെ മുഖത്ത് വലിയൊരു പ്രതീക്ഷ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും അന്നേരം അച്ഛന്റെ മുഖത്തേയ്ക്കു നോക്കുവാന് ധൈര്യം വന്നിരുന്നില്ല ആ ഡോക്ടര്‍ക്ക്. എങ്കിലും  അയാളുടെ കണ്ണുകളില്‍ തളം കെട്ടി നിന്നിരുന്ന കണ്ണുനീര്‍ത്തുള്ളികള്‍ ആ സുമനസ്സുകളോട് മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു...............


ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും കൂടെക്കൂട്ടി മാധവന്‍ നായരുടെ മകന്‍,  മുരളിയേയും അമ്മിണിയേയും കൂട്ടി കാറില്‍ പോകുന്നത് നോക്കി നില്ക്കുമ്പോള്‍ ആ മൂന്നു വൃദ്ധന്മാരുടെയും ഹൃദയങ്ങളില്‍നിന്നും വാര്‍ദ്ധക്യം അടര്‍ന്നു വീഴുകയായിരുന്നു..............

ഹരീഷ് - കാക്കനാട്ട്

Saturday, December 13, 2014

കുഞ്ഞ്യോള്‍ക്ക് പുല്ലായ മതി...............



പുകമറകള്‍ നീണ്ടു നിന്ന കുറച്ചു നാളുകള്‍ക്കു ശേഷം നല്ലൊരു വെളുത്ത പ്രഭാതമായിരുന്നു അന്നു വിരിഞ്ഞത്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് നമ്മള്‍ മനുഷ്യര്‍ വിശ്വസിച്ചു പോരുന്നു..............

ഇന്നെന്തു പറ്റിയിവള്‍ക്ക്, പനിയൊക്കെ വിട്ടുപോയിട്ടും കുഞ്ഞിമോള്‍ പതിവിലും വിട്ടുറങ്ങുന്നത് കണ്ടപ്പോള്‍ സുലോചനയ്ക്കത്ഭുതമായി.
പുതപ്പു മാറ്റി കുഞ്ഞുമോളെ എടുക്കാന്‍ തുനിഞ്ഞപ്പോള്‍, അവളുറക്കപ്പിച്ചയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അയ്യേ!!! ഇതെന്താത്, ഇത്ര വലിയ കുട്ടി, നേരം വെളുത്തിട്ടും ഉറങ്ങാണോ???
എണീയ്ക്ക് മോളേ, നേരം വൈകി.
ദേ, അച്ഛന്‍ ഒറ്റയ്ക്കിന്നു പശൂനെ കുളിപ്പിക്കാന്‍ പോകും ട്ടാ... ഇന്നെന്താ നിനക്ക് പതിവില്ലാണ്ടൊരുറക്കം. പനിയൊക്കെ മാറീല്ലോ!!!.
തന്റെ പണികള്‍ക്കിടയില്‍ മോളെയുണര്‍ത്താന്‍ ശ്രമിച്ചു നോക്കിയതായിരുന്നു സുലോചന.

മോളെ എണീയ്ക്ക്; മുറ്റമടിക്കണ്ടേ പോന്നുമോള്‍ക്ക്‌. ദേ, നിന്റെ കുറ്റിച്ചൂല് ആ കുറുഞ്ഞി തട്ടിത്തട്ടി ചീത്തയാക്കീട്ടുണ്ട്. നിന്നോടുള്ള ദേഷ്യമാണവള്‍ക്ക്. അവളെ നീ ഇടയ്ക്കിടെതല്ലുന്നത് അവള്‍ക്കു പിടിക്കുന്നില്ല കേട്ടോ.
ദേ....ഇനീം നീയെണീറ്റില്ലെങ്കില്‍ അമ്മപോയി മുറ്റമടിക്കും. പിന്നെ കിടന്നു കിണുങ്ങീട്ട് കാര്യമില്ല.

സാധാരണ അതിരാവിലെ ആറുമണിയ്ക്ക് തന്നെ നാല് വയസ്സുകാരി കുഞ്ഞുമോള്‍ എണീറ്റിരിയ്ക്കും. പിന്നെ ഒരു ചെറിയ കുറ്റിച്ചൂലുമെടുത്ത് മുറ്റമടിയ്ക്കല്‍ എന്ന കലാപരിപാടിയാണ് ആദ്യം. അമ്പലപ്രാവിനെ കല്ലെറിയുക, ഉറുമ്പിന്‍ കൂട്ടത്തെ ചവിട്ടി കൊല്ലുക, പൂവുകള്‍ ഉണ്ടായോന്നു നോക്കുക, ടോമി കൂട്ടില്‍ തന്നെ അപ്പിയിട്ടെങ്കില്‍  വലിയ വടി എടുത്തു പിടിച്ചു അവനെ ചോദ്യം ചെയ്യുക അങ്ങനെ നീളും കലാപരിപാടികള്‍. അപ്പോഴേയ്ക്കും പശുവിനെ കുളിപ്പിക്കാന്‍ അച്ഛന്‍തോട്ടിലേയ്ക്കു പോകുമ്പോള്‍ അവളും പാതി പണി കളഞ്ഞിട്ടോടും. പിന്നെ ഒന്ന് രണ്ടു മണിക്കൂര്‍ നീരാട്ടാണ്. സ്കൂള്‍ ഉള്ള സമയത്ത് ഈ നീരാട്ട് നടക്കില്ല കേട്ടോ. സ്കൂളില്ലെങ്കില്‍ പിന്നെ പറയണോ പൂരം. നാല് വയസ്സുകാരിയുടെ വിക്രിയകള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പറമ്പിലും മറ്റുമായി കൂട്ടുകാരൊത്തു “വീട്” കളിക്കലാണ്പ്രധാന പരിപാടി. കാലത്തിറങ്ങിയാല്‍ നേരം ഉച്ചയാകും കയറുവാന്‍. ഇതിനിടയില്‍എന്തെങ്കിലും അമ്മ വായില്‍ കുത്തിത്തിരുകിയാലായി ഭക്ഷണം കഴിക്കല്‍. പൂച്ചയുറക്കം പോലത്തെ ഉച്ചയുറക്കവും കഴിഞ്ഞു, പശുവിനെ കറക്കാന്‍ കയറു പിടിച്ചു കൊടുക്കുന്ന മഹത്തായ ജോലിയും ചെയ്തശേഷമാണ് നാട്ടുവര്‍ത്തമാനം ശേഖരിക്കാന്‍  അമ്മയുടെ കൂടെ ഉച്ച സര്‍ക്കീട്ട് പോകുക.  കുഞ്ഞുട്ടേട്ടന്‍ കളിക്കാന്‍ കൂട്ടാത്തതിലുള്ള അവളുടെ വിഷമം അങ്ങിനെയാണ് നീങ്ങുക. ഈ സമയത്താകും, അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ വിളമ്പാറുള്ള പരാതികളും വിഷമങ്ങളും കണ്ടുപിടിക്കുക”.

പിന്നെയും കുറെ കഴിഞ്ഞു അവള്‍ എണീക്കാഞ്ഞപ്പോള്‍ കവിളിലും കഴുത്തിലുമെല്ലാം തൊട്ടു നോക്കി പനിയൊന്നുമില്ല എന്നുറപ്പുവരുത്തി സുലോചന. കുറച്ചു വെള്ളമെടുത്തു കണ്ണിലെ പീള കെട്ടിയത് തുടച്ചിട്ടു വായ്‌ കൂടി തുടക്കാന്‍ നോക്കിയപ്പോള്‍, കുഞ്ഞുമോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അവ്യക്തമായിരുന്നെങ്കിലും പിന്നേം പിന്നേം കുഞ്ഞുമോള്‍ പറഞ്ഞു കൊണ്ടേയിരുന്നു.“ കുഞ്ഞ്യോള്‍ക്ക് പുല്ലായ മതി”............

അമ്പടി കുഞ്ഞ്യോളെ........എന്ന് പറഞ്ഞു അവസാനത്തെ സൂത്രമായി സ്പൂണില്‍ കുറച്ചു പാലെടുത്ത് ചുണ്ടത്തു വെച്ചപ്പോള്‍ ചാടിയെണീക്കുകയായിരുന്നു കുഞ്ഞുമോള്‍. എണീറ്റതും, പരിസരം പരിചയമല്ലാത്ത പോലെ ചുറ്റും നോക്കിയിട്ട് അമ്മേ എന്ന് പറഞ്ഞു ഒരു പൊട്ടിക്കരച്ചില്‍. മാത്രമല്ല പെട്ടെന്നെഴുന്നേറ്റു മുറ്റത്തെയ്ക്ക് എന്തോ തേടിയിട്ടെന്നപോല്‍ ഓടുകയായിരുന്നവള്‍. 

തേടിയതെന്തോ മുറ്റത്തു കാണാഞ്ഞിട്ടു, അപ്പോഴേക്കും ഭയന്നു പിന്നാലെ ഓടി വന്ന അമ്മയോടു അച്ഛനെവിടെ അമ്മെ??? എന്നാണവള്‍ വലിയ വായില്‍ കരഞ്ഞുകൊണ്ട്‌ തിരക്കിയത്. ചെറിയ ഒരു "വലിയ ഭയം" കുഞ്ഞുമോളില്‍ കാണാമായിരുന്നു. എങ്കിലും സുലോചനയ്ക്കപ്പോഴാണ് സമാധാനമായത്.
അയ്യേ ഇതിനാണോ കുഞ്ഞ്യോള് കരഞ്ഞോടിയത്.
മോള്‍ക്ക്‌ പനിയാണെന്ന് വിചാരിച്ചു അച്ഛന്‍ വിളിക്കാഞ്ഞതല്ലേ.  പനീ വിട്ടിട്ടല്ലേയുള്ളൂ. ഇനിപ്പോ പശൂനെ കുളിപ്പിക്കാന്‍ നാളെ പോകാട്ടോ.
കുഞ്ഞുമോള് വരൂ....അമ്മ ദോശ തരാ....ട്ടോ.
അച്ഛനെവിടെ അമ്മെ ?????? അവള്‍ പിന്നെയും ചോദിച്ചു. ചെറിയ ഒരു ചിണുങ്ങല്‍ അവളില്‍ ഇല്ലാതിരുന്നില്ല.
ഇതെന്തു പറ്റി കുഞ്ഞ്യോള്‍ക്ക്. 
നേരം എത്രായീന്നറിയാമോ???.....അച്ചനെപ്പോഴേ ജോലിയ്ക്ക് പോയ്‌.
വൈകുന്നേരം ജോലി കഴിഞ്ഞു കുഞ്ഞ്യോളെ കാണാന്‍ വേഗം വരൂട്ടോ എന്ന് പറഞ്ഞു സുലോചന അടുക്കളയിലേയ്ക്ക് വലിഞ്ഞു.
“എന്തോക്കൊയെ ചിന്തകളും പേടികളും ആ കുഞ്ഞും മനസ്സിനെ പിടികൂടിയിരുന്നു. പക്ഷെ അതൊന്നും തുറന്നു ചോദിക്കാന്‍ ഉള്ള ഭാഷ അവള്‍ വശത്താക്കിയിരുന്നില്ല”.

എങ്കിലും അച്ഛന്‍ ഇത്രയം പെട്ടെന്ന് വന്നെങ്കില്‍ എന്നവള്‍ ആശിച്ചു. പതിവില്ലാതെ മടിച്ചുകൊണ്ട് പിന്നാമ്പുറങ്ങളില്‍ അവളുടേതായ ലോകത്തേയ്ക്ക് അവള്‍ ഇറങ്ങി ചെന്നെങ്കിലും ഒന്നിനും ഒരുഷാറു തോന്നിയില്ല ആ കുഞ്ഞുമോള്‍ക്ക്.

“ഇന്നലെ പാലുകാച്ചല്‍ കഴിഞ്ഞ വീടാണ്, തകര്‍ന്നു കിടക്കുന്നത്. പുതിയ വീട്ടില്‍ ആദ്യം തന്നെ ഈശ്വരന് വേണ്ടി പാല് കാച്ചണം എന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. ഹും......, ഇതെല്ലാം കുഞ്ഞുട്ടേട്ടന്റെ പണിയാകും. ഇനി നെഹേം, അമ്പീം കൂടി വന്നിട്ട് വേണം അത് ശരിയാക്കാന്‍ എന്ന് അവള്‍ തീരുമാനിച്ചു”.
ചിലപ്പോള്‍ കുറുഞ്ഞിയുടെ പണിയാകാനും സാദ്ധ്യതയുണ്ടെന്നു കണ്ട് അപ്പുറത്തോട്ടു ചെന്ന് തൊഴുത്തിന് മുന്നില്‍ ചെന്ന് നോക്കിയപ്പോള്‍ അതാ കുറ്റിച്ചൂല് പിച്ചിപ്പറിച്ചിട്ടിരിക്കുന്നു. എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ വൈക്കോല്‍ തൊട്ടിയില്‍ കിടന്നുറങ്ങുകയാണ് അവളുടെ പ്രധാന ശത്രു കുറിഞ്ഞിപ്പൂച്ച.
ഹും..... കാണിച്ചു തരാടീ നിന്നെയെന്നു പറഞ്ഞു കുഞ്ഞുമോള്‍ കൂട്ടുകാരെ വിളിക്കാന്‍ ഉറക്കച്ചടവെല്ലാം വിട്ടിട്ടോടിപ്പോയി.
പോകുന്ന വഴി വീടിന്റെ പിന്നിലെത്തിയപ്പോള്‍ പെട്ടെന്നെന്തോ ഓര്‍മ്മ വന്നിട്ടെന്നപോലെ രാധൂന്റെ വീട്ടിലേയ്ക്ക് എത്തിനോക്കാന്‍ തോന്നിയവള്‍ക്ക്‌. വേലിപ്പടര്‍പ്പുകള്‍ക്ക് അവളെക്കാള്‍ പോക്കമുണ്ടെങ്കിലും സ്ഥിരം അങ്ങോട്ട്‌ കടക്കാറുള്ള ചെറിയ ഇഴയില്‍ക്കൂടി നോക്കിയപ്പോള്‍, ചെറിയ ഒരു ഭയം അവളെ പിടികൂടാതിരുന്നില്ല. അവിടെനിന്നും പുക ഇപ്പോഴും ഉയരുന്നുണ്ടോ എന്നറിയാനായിരുന്നു അവളുടെ എത്തിനോട്ടം.
രാധൂനെയൊട്ടു അവിടെയൊന്നും കാണാനുമില്ല.

രാധൂന്റെ അച്ഛനെ ദഹിപ്പിച്ചിട്ടു രണ്ടു മൂന്നു നാളെ ആയിരുന്നുള്ളൂ. പെട്ടെന്നൊരു ദിവസം കാലത്ത് രാധൂന്റെ അമ്മയുടെ ഓളിയിട്ടുള്ള കരച്ചില്‍ കേട്ടു അച്ഛനുമമ്മയും അവിടെയ്ക്ക് വെപ്രാളപ്പെട്ട് ഓടിപ്പോകുന്നത് കണ്ടു. അവരുടെ നെട്ടോട്ടം കണ്ടപ്പോള്‍ ചെറിയ പേടി തോന്നാതിരുന്നില്ല. കുഞ്ഞുട്ടേട്ടനോടും ഇവിടെ ഇരുന്നാല്‍ മതി എന്ന് പറഞ്ഞതിനാല്‍ കുഞ്ഞുമോള്‍ അവിടെ തന്നെ ഇരുന്നു അവര്‍ വരുവോളം. അതുകൊണ്ട് തന്നെ അവിടെ എന്തിനാണ് അവര്‍ കരയുന്നത് എന്ന് മനസ്സിലാക്കാനായില്ല കുഞ്ഞുമോള്‍ക്ക്. പിന്നെ കുറെ കഴിഞ്ഞു കുഞ്ഞുട്ടേട്ടനോട് അച്ഛന്‍ പറയുന്നത്‌ കേട്ടു; രാധൂന്റെ അച്ഛന്‍ മരിച്ചൂന്ന്.
 
ഇടയ്ക്കിടെ അച്ഛനും അമ്മയും കൂടി സംസാരിക്കുമ്പോഴോ, അല്ലെങ്കില്‍ ഉച്ച സര്‍ക്കീട്ട് സമയത്തെ വര്‍ത്തമാനത്തിലോ മാത്രമേ അവള്‍ ആള്‍ക്കാര്‍ മരിക്കുന്നതിനെ പറ്റി കേട്ടിട്ടുള്ളൂ. അതെന്താണെന്ന് ശരിക്കും ഇപ്പോള്‍ രാധൂന്റെ അച്ഛന്‍ മരിച്ചപ്പോഴാണ് മനസ്സിലായത്‌. ആളുകള്‍ മരിച്ചാല്‍ പിന്നെ അവരെ കാണാന്‍ പറ്റില്ലത്രേ. മാത്രമല്ല അവര്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും പറ്റില്ല. അതും പോരാഞ്ഞു അവരെ പെട്ടെന്ന് തന്നെ കത്തിച്ചു കളയും, അങ്ങനെ ചെയ്താലേ സ്വര്‍ഗത്തില്‍ എത്തുള്ളൂന്നാണ് അമ്മ പറയുന്നത്.

ഒന്നുമാത്രം കുഞ്ഞുമോള്‍ക്ക് മനസ്സിലായില്ല. രാധൂം അവളുടെ അമ്മയും പിന്നെ ആരൊക്കെയോ കൂടി  ഓളിയിട്ടു കരഞ്ഞിട്ടും കുറേയാള്‍ക്കാര്‍ ചേര്‍ന്ന് ഒരു തുണിയില്‍ പൊതിഞ്ഞു അവളുടെ അച്ഛനെ തീയിട്ടു കത്തിച്ചു. ആരും അവരോടു വേണ്ടാ എന്ന് പറഞ്ഞില്ല.
ഹോ! എന്തൊരു വലിയ തീയായിരുന്നു. ആകാശത്തോളം വലിയ തീ, അത്രത്തോളം പുകയും ഉണ്ടായിരുന്നു. കുഞ്ഞുട്ടേട്ടന്റെ കൂടെ കുറെ കഴിഞ്ഞ് അവിടെപ്പോയപ്പോള്‍ ആകെക്കൂടിയുള്ള ബഹളം അവളെ പേടിപ്പെടുത്തിയിരുന്നു. രാധൂനെ കാണാനോ അവളുടെ അടുക്കല്‍ പോകാനോ അവള്‍ക്കു സാധിച്ചില്ല. കുഞ്ഞുമോളേം കുഞ്ഞുട്ടേട്ടനേം കണ്ടപ്പോള്‍ രാധൂന്റെ അമ്മ കൂടുതല്‍ ഉച്ചത്തില്‍ കരയുകയാണുണ്ടായത്.
അതുകൊണ്ടായിരിക്കാം അച്ഛനെന്തോ കുഞ്ഞുമോളോട് കുറച്ചു  ദിവസത്തേയ്ക്ക് രാധൂനെ കാണണ്ടാന്നും അവിടെ പോയി കളിക്കണ്ടാന്നും പറഞ്ഞത്..... അവള്‍ക്കെന്തോ കാര്യമായ പേടി തോന്നി.  

പക്ഷെ കുഞ്ഞുട്ടേട്ടന്‍ അതിനെപ്പറ്റി പറഞ്ഞ കാര്യങ്ങളില്‍ പാതിയും അവളുടെ കുഞ്ഞിമണ്ടയില്‍ കയറിയില്ല.
രാധൂന്റെ വീട് പണിയാനും, ടീവീം, ഫ്രിഡ്ജും വാങ്ങാനും അവളുടെ അച്ഛന് ആരോ കുറെ പൈസ കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ പൈസ തിരിച്ചു ചോദിച്ചെന്നും, പാവം അവളുടെ അച്ഛന്റെ കയ്യില്‍ പൈസ ഇല്ലാഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും കുറെ സാധനങ്ങളും ടീവീം ഫ്രിഡ്ജും എടുത്തോണ്ട് പോയിയെന്നും മറ്റുമാണ് നാട്ടുകാര്‍ പറയുന്നത് എന്ന് കുഞ്ഞുട്ടേട്ടന്‍ വീട്ടില്‍ പറയുന്ന കേട്ടു.
“അത് കുഞ്ഞ്യോളും കണ്ടതായിരുന്നു. അത് പിന്നെ കേടു വന്നിട്ട് നേരെയാകാന്‍ കൊണ്ട് പോയതെന്നായിരുന്നു കുഞ്ഞ്യോളുടെ അച്ഛന്‍ അവളോടന്നു പറഞ്ഞത്”.

പിന്നെ കുറച്ചു നാള്‍ മുന്‍പ് പീടികപ്പടിയില്‍ വെച്ച് പൈസ കൊടുക്കാഞ്ഞതിനാല്‍ ആരോക്കെയോ ചേര്‍ന്ന് രാധൂന്റെ അച്ഛനെ തല്ലിയത്രേ. അത് കഴിഞ്ഞും അവര്‍ വീട്ടില്‍ കേറി വന്നു എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു പേടിപ്പെടുത്തി.
അതും കുഞ്ഞ്യോള്‍ക്ക് ഓര്‍മ്മയുണ്ട്. അന്ന് രാത്രി മുഴുവന്‍ കുഞ്ഞ്യോളും അച്ഛനും അമ്മയും കുഞ്ഞെട്ടനും രാധൂന്റെയവിടെയാണ് കിടന്നുറങ്ങിയത്. 

പിന്നെ രണ്ടു നാള്‍ കഴിഞ്ഞാണ് രാധൂന്റെ അച്ഛന്‍ കയറില്‍ കെട്ടിത്തൂങ്ങിയത്. കയറില്‍ തൂങ്ങിയാല്‍ ആളുകള്‍ മരിക്കുമോ??????അങ്ങനെയാണോ ആളുകള്‍ മരിക്കുനത്??വയസ്സയാലല്ലേ ആളുകള്‍ മരിക്ക്യാ????അങ്ങനെ കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു കുഞ്ഞ്യോളുടെ മനസ്സില്‍.

അതുമാത്രമല്ല, മനുഷ്യനെ കത്തിക്കുമ്പോള്‍ അതിന്റെ പുക ശ്വസിച്ചാല്‍ കൊച്ചുകുട്ടികള്‍ക്ക് അസുഖം വരുമത്രേ. അങ്ങനെയാണ് കുഞ്ഞ്യോള് പനിപിടിച്ചു കിടന്നത് എന്ന് അമ്മ പറഞ്ഞിരുന്നു.
ആ പുക മുഴുവന്‍ കഴിഞ്ഞാലേ മരിച്ചയാള് സ്വര്‍ഗത്തിലോട്ടു പോകുള്ളൂ. അത്രയും നാള്‍ അവിടെ അലഞ്ഞു തിരഞ്ഞു നടക്കും ഭൂതമായിട്ടു. കുഞ്ഞുട്ടേട്ടന്‍ പറഞ്ഞതാണിതെല്ലാം.
ഇതെല്ലാം കേട്ടതില്‍ പിന്നെ കുഞ്ഞിമോള്‍ രാപ്പകല്‍ അമ്മയുടേം അച്ഛന്റേം പുറകില്‍ നിന്നും മാറീട്ടില്ല.
അല്ല രാധൂന്റച്ചന്‍ പാവമായിരുന്നില്ലേ???
പാവേനെ ചോദിച്ചപ്പോ പാവേടെ കുഞ്ഞുടുപ്പ്‌ കൂടി തന്നതല്ലേ എനിയ്ക്ക്.
എന്നെ വല്ല്യേ ഇഷ്ടായിരുന്നു. എന്നാലും രാധൂന്റച്ചന്‍ ഭൂതമാകുമ്പോള്‍ എന്നെ പിടിക്ക്യോ?????

കുഞ്ഞ്യോളെ പനി വീണ്ടും വരൂട്ടാ.... നീ വെയില് കൊണ്ടാല്‍.
രണ്ടു ദിവസം കൂടി അടങ്ങിയിരിക്ക്‌.
അമ്മ അടുക്കളിയില്‍ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
നെഹേനേം അമ്പീനേം വിളിക്കാന്‍ പോണോ, അതോ രാധൂനെ കാണാന്‍ പോണോ എന്ന ശങ്കയായിരുന്നു അവള്‍ക്കു. എന്നാല്‍ ഭയമില്ലാതെയുമില്ല. അതിനാല്‍ അമ്മയുടെ കൂടെ അടുക്കളയില്‍ കളിക്കാന്‍ തീരുമാനിച്ചു അവള്‍.
അന്ന് പിന്നെ അവള്‍ പുറത്തു കളിക്കാനൊന്നും പോയില്ല. ഏഴാം ക്ലാസില്‍ പഠിക്കുന്ന അവളുടെ കുഞ്ഞുട്ടേട്ടന്‍ വരാന്‍ കാത്തിരുന്നു. സാധാരണ കുഞ്ഞുട്ടേട്ടന്‍ ട്യൂഷനും കഴിഞ്ഞു അച്ഛന്റെ കൂടെയാണ് വരാറുള്ളത്. ഇന്ന് പക്ഷെ സ്കൂള്‍ ഒന്നും ഇല്ലാത്തതിനാല്‍ എങ്ങടോ കളിക്കാന്‍ പോയിരിക്കാണ്. 

പിന്നെയെപ്പോഴോ കാത്തിരുന്നു മുഷിഞ്ഞു കിടന്നുറങ്ങിപ്പോയ അവള്‍ കുഞ്ഞേട്ടന്റെ വര്‍ത്തമാനങ്ങള്‍ കേട്ടാണ് ഉണര്‍ന്നത്.
“അമ്മേ, ദേ അച്ഛനോട് പറയണം ആ ചേട്ടന്മാരോട് കൂട്ട് കൂടരുതെന്നു. സുനുക്കുട്ടന്‍ പറഞ്ഞതാണ് അവര്‍ ആളെക്കൊല്ലികളാണത്രേ. അവരാണ് രാധൂന്റെ അച്ഛനെ പീടികപ്പടിയില്‍ വെച്ച് കൊല്ലാന്‍ നോക്കിയത്. ആദ്യമെല്ലാം ചിരിച്ചു കാട്ടി അവര്‍ അടുത്ത് കൂടും. പിന്നെ പൈസ കടം തരും ധാരാളം. പിന്നെ പൈസ തിരിച്ചു കൊടുക്കാഞ്ഞാല്‍ ആളെ തല്ലിക്കൊല്ലും.  അവര്‍ പീടികപ്പടിയില്‍ അച്ഛനോട് ചേര്‍ന്ന് സംസാരിക്കുന്നത് ഞാന്‍ കണ്ടു. അവര്‍ നിരബന്ധിച്ചിട്ടു പിന്നെ അച്ഛന്‍ അവരുടെ കടയില്‍ നിന്നും പൈസ വാങ്ങും. അമ്മയല്ലേ പറയാറ് അച്ഛനോട് ഒന്നും ചോദിക്കരുത്. നമ്മള്‍ പൈസയില്ലാത്തവരാണെന്നൊക്കെ. അമ്മ ഇന്ന് തന്നെ അച്ഛനോട് പറയണം. അവരോടു മിണ്ടരുതെന്നും പൈസ വാങ്ങരുതെന്നും.”
കുഞ്ഞുത്തേത്താ, അച്ഛന്‍ വന്നോ???? അവള്‍ കുഞ്ഞുട്ടേട്ടന്റെ അരികത്ത് പറ്റിച്ചേര്‍ന്നുനിന്ന് ചോദിച്ചു.
എന്തിനാ, നിന്റെ മിട്ടായിയ്ക്കാണോ??? ദേ ഒരു കാര്യം പറഞ്ഞേക്കാം അച്ഛന്റെ കയ്യില്‍ നയാ പൈസയില്ല. നീ എന്നും മിട്ടായി, ഉടുപ്പ്, പാവ എന്നൊക്കെ പറഞ്ഞാല്‍ അച്ഛന്‍ ഇവിടെ നിന്നെടുത്തു വാങ്ങും. അവസാനം ആരുടേങ്കിലും കയ്യില്‍ നിന്നും പൈസ കടം വാങ്ങും. ചിലപ്പോള്‍ രാധൂന്റെ അച്ഛനെ കൊല്ലാന്‍ നോക്കിയ ആ കള്ളന്മാര്‍ പൈസേം കൊടുക്കും. അതുകൊണ്ട് ഒരൊറ്റ സാധനം നീ ചോദിക്കരുത്. കേട്ടോടീ......കുഞ്ഞുട്ടേട്ടന്‍ കൂടുതല്‍ ഉച്ചത്തില്‍ അവളെ ചീത്ത പറഞ്ഞു...

ഡാ......നിര്‍ത്തെടാ. അടി വാങ്ങും നീ.
നീയെന്തോക്കെയാ കുഞ്ഞ്യോളോടു പറയണത്. അവള്‍ കൊച്ചു കുട്ടിയല്ലേ. അല്ലെങ്കിലെ പേടിച്ചു വിറച്ചിട്ടു പനി മാറിയതെയുള്ളൂ. അതുപോരാണ്ട് നിന്റെ വക വേറെയും. സുലോചന കുഞ്ഞുട്ടനെ ചീത്ത പറഞ്ഞു ഓടിപ്പിച്ചു.
അപ്പോഴേക്കും കുഞ്ഞു മോള്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഇത് കേള്‍ക്കേണ്ട താമസം ഉച്ചത്തില്‍ കരയാനും തുടങ്ങി.
അയ്യേ!!!! മോള് പേടിച്ചോ, അവന്‍ നിന്നെ പിടിപ്പിച്ചതല്ലേ. അവനു ഞാന്‍ അച്ഛനോട് പറഞ്ഞിട്ട്‌ നല്ല അടി വാങ്ങിക്കൊടുക്കാട്ടോ; കേട്ടോ മോളേ.....
കുഞ്ഞ്യോള്‍ക്ക് വൈകുന്നേരം വരുമ്പോള്‍ അച്ഛന്‍ പാപ്പം കൊണ്ട് വരാംന്നു പറഞ്ഞിട്ടുണ്ടല്ലോ........സുലോചന കുഞ്ഞു മോളേ കൊഞ്ചിക്കാന്‍ നോക്കി. എന്നിട്ടും തേങ്ങിക്കൊണ്ടിരുന്ന കുഞ്ഞുമോളെ സുലോചന മാറോട് ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിച്ചു.
വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍, ആദ്യം തന്നെ കുഞ്ഞുമോള്‍ എല്ലാ പരാതിയും ബോധിപ്പിച്ചു. പിന്നെ അവള്‍ക്കായി കൊണ്ട് വന്ന ബ്രെഡ്‌ കഴിച്ചിട്ടാണ് അവള്‍ സമാധാനിച്ചത്‌. പക്ഷെ പതിവിനു വിപരീതമായി അച്ഛനോട് ചേര്‍ന്ന് കളിക്കാനവള്‍ നിന്നില്ല. ആകെ ഒരു നനഞ്ഞ കിളിക്കുഞ്ഞിനെപ്പോലെ അച്ഛനോട് ചേര്‍ന്ന് വേഗമുറങ്ങിയവള്‍.

രാത്രി വൈകിയും അച്ഛനുമമ്മയും എന്തോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. പിന്നെയെപ്പോഴോ അമ്മ പതിയെ കരയുന്ന ശബ്ദം കേട്ടു കുഞ്ഞു മോള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍, അമ്മയ്ക്ക് കുഞ്ഞ്യോളുടെ പനി പകര്‍ന്നതാണെന്നാണ് അച്ഛന്‍ കുഞ്ഞുമോളോട് പറഞ്ഞത്. 

നാളെ ഡോക്ടറെ കാണാന്‍ ഒരുമിച്ചു പോകാമെന്നും കുഞ്ഞ്യോള് ഇപ്പോള്‍ പോയിക്കിടക്കാന്‍ അച്ഛന്‍ പറഞ്ഞപ്പോളും അവളുടെ മനസ്സു മുഴുവന്‍ പിന്നാമ്പുറത്തെ വേലിപ്പടര്‍പ്പിലേയ്ക്കായിരുന്നു.  രാത്രിയുടെ മറവുകള്‍ പുകച്ചുരുളിനെ മറച്ചിട്ടുണ്ടായിരുന്നു.  പക്ഷെ ആ രാത്രികള്‍ക്ക് ആ കുഞ്ഞു മനസ്സിന്റെ ഭയപ്പാടുകളെ മായ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

കുഞ്ഞുട്ടേട്ടനെ ചേര്‍ന്ന് കിടന്നപ്പോള്‍ എന്തോ ഉറക്കം അവളെ പെട്ടെന്ന് കീഴടക്കി. ആ കുഞ്ഞു മനസ്സിനെ അവളുടെ പകല്‍ സമയത്തെ ചിന്തകളും മറ്റും ഇരുട്ടിന്റെ നിഗൂഡമായ അറകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ആ അബോധമനസ്സില്‍ രാത്രിയുടെ നാടകങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അവയുടെ തയ്യാറെടുപ്പുകള്‍ എന്നപോലെ ആ കുഞ്ഞു ചുണ്ടുകള്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. പതിയെ പതിയെ രാത്രി കൊഴിഞ്ഞു കൊണ്ടേയിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലേയ്ക്കും വഴുതിവീണു.

എന്നും കുഞ്ഞുട്ടേട്ടനോട് ഓരോ കാര്യത്തിനും തല്ലു കൂടുകയും, കാര്യം നടക്കാന്‍  കൊഞ്ചിക്കൊഞ്ചി പിന്നാലെ നടക്കുകയും അത് നടക്കാതെ വരുമ്പോള്‍ പിന്നെ ചിണുങ്ങലില്‍ത്തുടങ്ങി അവസാനം വാശി പിടിച്ചു കരയുകയാണ് പതിവ്.
പക്ഷെ അന്ന് രാത്രിയിലെപ്പോഴോ തന്റെ കുഞ്ഞുട്ടേട്ടന്റെ ദേഹത്ത് കാലു കയറ്റിവെച്ച് കിടക്കുമ്പോള്‍, കുഞ്ഞുമോള്‍ പെട്ടെന്നുറക്കത്തില്‍ വാവിട്ടു കരയുവാന്‍ തുടങ്ങി. ഉച്ചത്തിലുള്ള ആ കുഞ്ഞിന്റെ കരച്ചിലിന് രാത്രിയുടെ നിശബ്ദതയെ കീറിമുറിക്കാനുള്ള ശക്തിയുണ്ടായിരുന്നു.
എന്തോ ഉറക്കത്തില്‍ കേട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന കുഞ്ഞ്യോളുടെ അച്ഛനുമമ്മയും ഓടിവന്നു നോക്കുമ്പോള്‍ കുഞ്ഞുട്ടന്‍ സുഖമായി ഉറങ്ങുകായിരുന്നു. പക്ഷെ, അവന്റെ മേത്തു കാല്‍ വെച്ച് കിടക്കുന്ന കുഞ്ഞു മോള്‍  എന്തൊക്കെയോ ഉറക്കത്തില്‍ വിളിച്ചു പറഞ്ഞു ഇടവിട്ടിടവിട്ട് കരയുന്നുമുണ്ടായിരുന്നു. പതിവില്ലാതെ വിയര്‍ക്കുകയും വിറയ്ക്കുകയുമായിരുന്നു കുഞ്ഞുമോള്‍. 

പനി വിട്ടതാണോ അതോ കൂടിയതാണോ എന്നറിയാതെ അവര്‍ രണ്ടുപേരും വല്ലാതെ വിഷമിച്ചു പോയി. സുലോചനയാണെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തയവസ്ഥയില്‍ നിന്ന് കരയാനും തുടങ്ങി.
പെട്ടെന്ന് തന്നെ വിളക്കിന്റെ തിരി കൂട്ടി, നിലത്തു പായയില്‍ കിടന്നിരുന്ന കുഞ്ഞിനെ വാരിയെടുത്തു നിറയെ ഉമ്മ കൊണ്ട് പൊതിഞ്ഞു അവളുടെ അച്ഛന്‍.
ഇല്ല മോളെ ഒന്നൂല്ല്യടാ.... കുഞ്ഞ്യോള് പേടിക്കണ്ടാട്ടോ അച്ചനില്ലേടാ ഇവിടെ...... മോള് സ്വപ്നം കണ്ടുപേടിച്ചോ?????? ദേ കണ്ണ് തുറന്നെ....അച്ഛനും അമ്മയുമല്ലേ നിക്കണത്....ഒന്ന് നോക്കിക്ക്യെ മോളേ.......

“ഈ ചാണകം മെഴുകിയ നിലത്തു കിടന്നാല്‍ ആര്‍ക്കാ തണുപ്പടിക്കാത്തെ; അതാ ഞാന്‍ പറഞ്ഞത് കാശ് കുറച്ചു കടം വാങ്ങിയാലും നിലം നേരയാക്കണമെന്നും, കട്ടിലും മറ്റു സാധങ്ങളും വാങ്ങാമെന്നും. അപ്പോള്‍ അമ്മയ്ക്കും മോനും ലോകത്തില്ലാത്ത തരം ഒടുക്കത്തെ ഭയം” ഇപ്പോളെന്തായി കുഞ്ഞിതാ നിലത്തു കിടന്നു തണുത്തു വിറയ്ക്കുന്നു. പോരാത്തതിന് മഴക്കാലം കൂടി വരാന്‍ പോകുന്നു.

കുഞ്ഞ്യോളുടെ അച്ഛന്‍ സുലോചനയെ നോക്കി ദേഷ്യമമര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു. പതിയെപ്പതിയെ കുഞ്ഞു മോളുടെ പുറത്തുതട്ടി അവളെ ഉറക്കാന്‍ ശ്രമിക്കുകയായിരുന്നു അവളുടെ അച്ഛന്‍.
മോളുറങ്ങിക്കോട്ടാ.......വാവോ.....വാവോ......
ഇല്ല്യടാ....നാളെ തന്നെ നമ്മള്‍ക്ക് ഡോക്കിട്ടരെ കാണും എന്നിട്ട് വരണ വഴി അച്ഛന്റെ കുഞ്ഞു മോള്‍ക്ക്‌ പുതിയ കട്ടിലും കിടക്കയും രണ്ടു മൂന്നു പാവയും എല്ലാം വാങ്ങിത്തരില്ലേ......
അച്ഛന്റെ പുന്നാരയല്ലെടാ.....കരയാതെ മോളേ.......ചാച്ചി ഒറങ്ങിയ്ക്കോട്ടാ........
“കുഞ്ഞ്യോള്‍ക്ക് പുല്ലായ മതി “...............
കുഞ്ഞി മോള്‍ വീണ്ടുമെന്തോക്കെയോ പിച്ചും പേയും പറയുകയാണെന്ന് കരുതി സുലോചന അവളെ അച്ഛന്റെ കയ്യില്‍ നിന്നും വാങ്ങാന്‍ നോക്കി.
പക്ഷേ!!!!! അവള്‍ വരാന്‍ കൂട്ടാക്കിയില്ല. അച്ഛനെ കഴുത്തിനു ചുറ്റും മുറുക്കിപ്പിടിച്ച കുഞ്ഞുമോള്‍ ആ പിടി വിടാന്‍ സമ്മതിച്ചേയില്ല. മാത്രമല്ല കുറച്ചൊന്നു കുറഞ്ഞിരുന്ന കരച്ചില്‍ കൂടിയതേയുള്ളൂ.....
അച്ഛാ ഞാന്‍ നെലത്തൊറങ്ങാം. എനിച്ചു പുല്ലായ മതി. എനിച്ചു ഒന്നും വേണ്ടാ........അച്ഛന്‍ പാവല്ലേ, അച്ചന്റെല് പൈസില്ലാ...... കുഞ്ഞുത്തെത്ത  ചീത്ത പറഞ്ഞു... അച്ഛനും മരിച്ചും.....

കുഞ്ഞുമോള്‍ എന്തൊക്കെയാണ് പറയുന്നതെന്നറിയാതെ അവളുടെ അച്ഛന്‍ സുലോചനയോട് ആംഗ്യത്തില്‍ കാര്യം ചോദിക്കുന്നുണ്ടായിരുന്നു. സുലോചനയാണേങ്കിലോ ഇതെല്ലാം കണ്ടും കേട്ടും വായും പൊളിച്ചു നില്‍ക്കുകയായിരുന്നു.
അച്ഛന്റെ മോളുറങ്ങ്.........വാവുറങ്ങടാ.......നാളെ നേരം വെളുക്കട്ടേട്ടോ. നമ്മള് റ്റാറ്റ പോകില്ലേ......
റ്റാറ്റ പോണ്ടാ........കുഞ്ഞ്യോള്‍ക്ക് റ്റാറ്റ പോണ്ടാ.......
നെച്ചു കത്തില് (കട്ടില്‍) വേണ്ട.....പുല്ലായ (പുല്ലു പായ) മതി.......അച്ഛന്‍ മരിച്ചും.........
അവള്‍ വീണ്ടും വീണ്ടും പറഞ്ഞു കരഞ്ഞു കൊണ്ട് അച്ഛന്റെ മേലുള്ള പിടുത്തം മുറുക്കി........
തൊണ്ടയില്‍ എന്തോ വന്നു കുടുങ്ങിയ നിലയില്‍ എല്ലാം കേട്ടു സ്തംഭിച്ചു പോയ കുഞ്ഞ്യോളുടെ അച്ഛന്‍ ഒരു നിമിഷം അവളെ ഇറുക്കി പിടിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞുപോയി. 

അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പോയിട്ട് സ്വയം ഒന്ന് കരച്ചിലടക്കാന്‍ പറ്റാതെയായി അയാള്‍ക്ക്‌.......അത് കണ്ടു സുലോചനയും പൊട്ടിക്കരയുന്നുണ്ടായിരുന്നു.....തന്റെ കുഞ്ഞ്യോളുടെ തങ്കമനസ്സിനെ ഓര്‍ത്തുകൊണ്ട്‌...............മൂവരും പരസ്പരം കെട്ടിപ്പിടിച്ചു മതിയാവോളം പൊട്ടിക്കരഞ്ഞു........കുഞ്ഞുമോളും അച്ഛനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കരച്ചിലുകള്‍ക്കിടയിലും.
പുലര്‍കാലങ്ങളില്‍ പെയ്യാറുള്ള ചില ചാറ്റല്‍ മഴകള്‍ പോലെ ആ കരച്ചിലുകളുടെ അവസാനം അവരെ ശാന്തമായ നിദ്രയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത പോലെയുള്ള നല്ലൊരു പ്രഭാത്തത്തിലെയ്ക്കാവട്ടെ അവര്‍ കണ്ണ് തുറക്കുന്നത്.........

ശുഭം
ഹരീഷ് ചാത്തക്കുടം