Friday, November 28, 2014

അഭയം


പുതിയൊരു അനുഭൂതി ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
"അഭയം".
എന്തിനുമേതിനും ഏതിലും ഈയൊരു
"അനുഭൂതി നുണയുന്നു" ഞാന്‍.

മുറിയില്‍ ഇരുട്ടാണ്‌ നല്ലത്.
എങ്കിലും മനസ്സ് പറയുന്നു
നൂലിഴ വെളിച്ചമുണ്ടെങ്കില്‍
വര്‍ണ്ണങ്ങള്‍ ചാലിച്ചു കവിതയില്‍ ചേര്‍ത്തിടാം.

കൂട്ടരില്‍ ഞാനാണ്
ഏറ്റവും "അശക്തന്‍".
കാരണം.......

ചിന്തകള്‍ കാടുകയറുന്നു.
ഓടിയൊളിക്കുവാന്‍ ഇടം തേടിയകലുന്നു
കുമ്പസാരത്തിന്റെ എണ്ണങ്ങള്‍ കൂടുന്നു.
വിജനതയില്‍ പോയി തണലുകള്‍ തേടുന്നു.

ജീവിതത്തിന്റെ നിറങ്ങളെന്തെന്നും,
അര്‍ത്ഥമെന്തെന്നും,ലക്ഷ്യമെന്തെന്നും
ചോദിച്ചതാണ്‌ "എന്റെ കുറ്റം".

ഇവിടെ എന്റെ വായനയും
നിരോധിച്ചിരിക്കുന്നു.

അക്ഷരകൂട്ടങ്ങളില്‍ തേടിനടന്നു
" തറവാട്,സഹോദര ബന്ധം, കൂടുകുടുംബം,
ഗ്രാമം, സ്നേഹം, ഈശ്വരന്‍" എന്നിവയുടെ
നേരു ചികഞ്ഞതും ഞാന്‍ ചെയ്ത തെറ്റത്രേ....

നാട്ടുകാര്‍ ഭ്രാന്തെന്ന് മുദ്ര കുത്തുമ്പോള്‍
ഡോക്ടര്‍ എനിക്കായ് കുറിച്ചൊരു മരുന്നാണ്
"ന്യൂ ജനറേഷന്‍"..........

ഇനിയെങ്കിലും നീ മനുഷ്യനാകുക ...............


ഹരീഷ് കാക്കനാട്ട്

ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നത്...........


എന്തെന്നാല്‍, കൂടുതലും എന്റെ ചുറ്റുപാടുകളെക്കുറിച്ചായിരിക്കും. എന്നും എന്റെ ജീവിതം കടപ്പെട്ടിരിക്കുന്ന ചാത്തക്കുടം എന്ന സുന്ദര ഗ്രാമത്തിനെപ്പറ്റിയും, എന്നെ ഞാനാക്കി മാറ്റിയ എന്‍റെ കുടുംബത്തിനെപ്പറ്റിയും, എന്‍റെ കൂട്ടുകാരെപ്പറ്റിയും, പിന്നെ ഞാന്‍ ആമുഖത്തില്‍ പറഞ്ഞപോലെ ഞാന്‍ ആരാധിച്ചിരുന്ന ചില പ്രത്യേക വ്യകതിത്വങ്ങളെപറ്റിയുമായിരിക്കും. എന്നുവെച്ചു എല്ലാം ഞാന്‍ തുറന്നെഴുതാന്‍ പോകുന്നില്ല. കാരണം ഗ്രാമത്തിന്‍റെ നിഷ്കളങ്കത അതേപ്പടി മനസ്സില്‍ കൊണ്ടുനടക്കുന്ന ചിലര്‍ക്ക് ഞാന്‍ എഴുതുന്നതെല്ലാം ഇഷ്ടപ്പെടണമെന്നില്ല. നേര്‍വഴിക്കു പറയുകയാണെങ്കില്‍ ആരുടേയും സ്വകാര്യത അല്ലെങ്കില്‍ ആത്മാഭിമാനം ഹനിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

മൂന്നില്‍ രണ്ടുഭാഗം  വരുന്ന പുഞ്ചവയല്‍പ്പാടങ്ങള്‍, അഗാധമായ  ഗര്‍ത്തങ്ങളായിമാറുന്ന  വന്ധ്യംകരണത്തിനു വഴങ്ങിക്കൊടുക്കാതിരിക്കുവാന്‍ സമരം ചെയ്യുന്ന നാട്. മീനവെയിലിനെ പൊരുതിത്തോല്‍പ്പിക്കാന്‍ തെങ്ങിന്‍ത്തോപ്പുകള്‍ക്കും കിണറുകള്‍ക്കും പിന്നെ കുളത്തിനും ആവോളം വെള്ളം നല്‍കുന്ന പ്രകൃത്ത്യാലുള്ള പുഴയും, അതിന്റെ നന്മയെ പങ്കുവെച്ചു നല്‍കാന്‍ പഴമയുടെ പാരമ്പര്യവും പേറി നിലകൊള്ളുന്ന ഡാമും എന്റെ നാടിന്റെ ചന്തം കൂട്ടുന്നു.

മനുഷ്യരുടെ ആവേശങ്ങളെ എന്നും നെഞ്ചിലേറ്റുന്ന ഈ ഗ്രാമത്തിന്റെ കെട്ടുറപ്പുകള്‍ നേരിട്ട് കണ്ടു ബോദ്ധ്യപ്പെടുവാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം എഴുന്നള്ളുന്ന "ശ്രീ ധര്‍മ്മ ശാസ്താവും" ; കുട്ടികള്‍ക്ക് കലപില കൂട്ടി കളിച്ചു രസിക്കുവാന്‍ വിശാലമായ അമ്പലമുറ്റവും, അലകടലുകള്‍ ആര്‍ത്തിരമ്പിയാല്‍ പോലും ദേഹമിളക്കാത്ത മുത്തശ്ശനാല്‍മരം പഞ്ചാരിയുടെ മാധുര്യം നുണയുമ്പോള്‍ നിന്നു തുള്ളിച്ചാടുന്ന കാഴ്ചകളും  തലമുറകള്‍ കൈമാറി കണ്ടു കൊണ്ടിരിക്കുന്ന സുകൃതങ്ങളാണ്....

തൃശ്ശിവപേരൂര്‍ നഗരത്തില്‍ നിന്നും ഇരിഞ്ഞാലക്കുടയിലേയ്ക്കു പോകുന്ന വഴിയില്‍ പൂച്ചിന്നിപ്പാടം എന്നാ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു എന്റെ ദേശം "ചാത്തക്കുടം". എടുത്തു പറയുവാന്‍ വലിയ ചരിത്രങ്ങള്‍ അവകാശപ്പെടാനില്ലാത്ത എന്‍റെ ദേശത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യപുരാതനമായ "ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം" ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ നെടുംതൂണാണ്.  മീനമാസത്തില്‍ നടന്നു വരുന്ന  തിരുവാതിരപ്പുറപ്പാട് ആണ് ഞങ്ങളുടെ പ്രധാന   ഉത്സവം. അമ്പലത്തിനേക്കാള്‍ പ്രാധാന്യം അമ്പലമുറ്റത്തെ ആല്‍ത്തറയ്ക്കാണെന്നാണ് ഞാന്‍ പറയുക. കാരണം പണ്ട് മുതലേ ആളുകള്‍ എന്നും ഇപ്പോഴും ഒത്തുകൂടിയിരുന്ന ഈ തണലില്‍ വെച്ചാണ് ജീവിതങ്ങള്‍ പച്ചപിടിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി ആഗോള കാര്യങ്ങള്‍ വരെ കൊത്തിക്കൊറിച്ചിരുന്നത്.
എന്തിനേറെ പറയുന്നു....
ഇനി മുതല്‍ ഞാന്‍ ഓരോന്നായി ഇവിടെ അടയാളപ്പെടുത്താം.....

ഒരുപക്ഷെ എന്‍റെ നാടിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പ്പര്യമില്ലാത്തവര്‍ക്ക് മുഷിവു തോന്നിയേക്കാം. അതുകൊണ്ട് മറ്റുചില വിഷയങ്ങളും ഇടയില്‍ ഞാന്‍ ചേര്‍ക്കുന്നതായിരിക്കും.

ഹരീഷ് കാക്കനാട്ട്

Wednesday, November 26, 2014

ആമുഖം

അനിയന്‍കുട്ടന്‍റെ ലോകം.........

എഴുത്തിന്റെയും വായനയുടേയും ലോകത്തിലേയ്ക്ക് എത്തിനോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ ചെറിയ ഭയം തോന്നിയിരുന്നു. ആകാംക്ഷകള്‍ കൂടിക്കലര്‍ന്ന ആ ഭയത്തോടെയായിരുന്നു ഇതുവരെ ഈ വിശാലമായ ലോകം പുറമേ നിന്നു ഞാന്‍ നോക്കിക്കണ്ടിരുന്നത്. പക്ഷെ ഒരിക്കല്‍ സധൈര്യം പിച്ചവെച്ചു നടന്നു മുന്നേറിയപ്പോള്‍ എത്തിപ്പെട്ട, പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഈ ലോകത്തില്‍ എനിക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. മാത്രമല്ല അതെല്ലാം ആവോളം ആസ്വദിക്കാനും സ്വന്തമാക്കാനും ഉപയോഗിക്കാനും നിറയെ സ്വാതന്ത്ര്യവും.....

സമയം ഏറെയെടുത്തെങ്കിലും ഇന്ന് ഞാന്‍ നാമകരണം എന്ന വളരെ ശ്രമം വേണ്ടുന്ന ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അതിനു വേണ്ടുന്ന പലതും ഞാന്‍ മുന്നേ പറഞ്ഞ ലോകത്ത് നിന്നും ശേഖരിച്ചു വെച്ചിട്ടുണ്ട്. എന്നിരുന്നാലും അതെല്ലാം വേണ്ട രീതിയില്‍ തന്നെ ചേര്‍ത്തു വെക്കാന്‍ സാധിക്കുമോ എന്ന ശങ്കയാണ് ഈ ദീര്‍ഘകാല താമസത്തിന് കാരണം. ഇതുവരെ കൂടെയുണ്ടായിരുന്നവര്‍ പലരും സ്വന്തംമായി കയ്യൊപ്പ് ചാര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഞാനോ ഇന്നും അക്ഷരങ്ങളെ ശരിയായി തിട്ടപ്പെടുത്താന്‍ ശങ്കിച്ച് നില്‍ക്കുന്നു.......


എന്തായാലും പിന്തിരിയാന്‍ എനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ,  പേരിട്ടു വിളിക്കാവുന്ന ഒന്നും തന്നെ  എനിക്ക് നല്‍കാന്‍ സാധിക്കില്ല എന്നറിയാമെങ്കിലും എന്റെ നിസ്സഹായാവസ്ഥ ഒന്നിടവിടാതെ ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ പോവുകയാണ്.....


അതെല്ലാം നിങ്ങള്‍ക്ക് ദഹിക്കാവുന്ന കാരണങ്ങളാണെങ്കില്‍; നിങ്ങള്‍ക്ക് തന്നെ നാമകരണം ചെയ്യാവുന്നതാണ്......


ഇനി, "അനിയന്‍കുട്ടന്റെ ലോകം" എന്ന ശീര്‍ഷകം എന്താണെന്ന് വെച്ചാല്‍; എന്റെ ചെറിയ ഒരു മോഹം എന്നെ പറയേണ്ടതുള്ളൂ. കാരണം തറവാട്ടിലെ എന്റെ തലമുറയില്‍പ്പെടുന്നവരില്‍ ഏറ്റവും മൂത്തവന്‍ ഞാനാണ്. എനിക്ക് അനിയന്മാരും അനിയത്തിമാരുമായിട്ടു പത്തുപതിനഞ്ചുപേര്‍ ഉണ്ട്. എന്നാല്‍ പേരിനൊരു ചേട്ടനില്ല.....അതുകൊണ്ട് തന്നെ പലപ്പോഴായി എന്റെ മനസ്സില്‍ രൂപപ്പെടാറുള്ള ജ്യേഷ്ഠസഹോദര ലാളനകളെയാണ് ഞാന്‍ സ്വയം ഒരു അനിയന്‍കുട്ടനായി കണ്ടുകൊണ്ട് ഇവിടെ നിങ്ങള്‍ക്കായി വെളിപ്പെടുത്തുന്നത്....


തൃശൂര്‍ ജില്ലയില്‍ അതിമനോഹരമായ ചാത്തക്കുടം എന്ന ഗ്രാമത്തിലെ ഒരു പ്രവാസിയായ യുവാവാണ് ഞാന്‍........ഓണവും വിഷുവും തിരുവാതിരയുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്ക് മറയാന്‍ ശ്രമിക്കുന്ന ഒരു നാട്ടിന്‍പുറത്തിനെ, അതിയായി സ്നേഹിക്കുന്നവന്‍.....
ഇനിയുമുണ്ടേറെ പറയുവാന്‍; എന്നെക്കുറിച്ചും എന്റെ നാടിനെക്കുറിച്ചും.....അതെല്ലാം വഴിയെ....

ഹരീഷ് കാക്കനാട്ട്