Saturday, June 27, 2015

കര്‍മ്മഫലമാണത്രേ.........(മിനിക്കഥ)

കര്‍മ്മഫലമാണത്രേ.........(മിനിക്കഥ)

 മുറിയുടെ ചുറ്റും കൂടിനിന്നവരില്‍ ഭൂരിഭാഗവും ഹൃദയം തകര്‍ന്നു നില്‍ക്കുകയായിരുന്നു. വളരെ ചുരുക്കം ചിലരാകട്ടെ മുഖത്ത് സഹതാപം പറ്റിപ്പിടിപ്പിച്ചു കാഴ്ച കാണാന്‍ വന്നവരും. രണ്ടുകയ്യും കുത്തി, നാക്ക് പുറത്തേക്കു നീട്ടി, വലിയ ഒച്ചയോടെ കുരച്ചുകൊണ്ട് ജനലഴികളിലേക്ക് എടുത്തു ചാടുന്ന സേതുവിനെക്കാണാന്‍ വന്നവര്‍ക്ക്; ദയനീയമായി നിലവിളിക്കുന്ന, വായ നിറഞ്ഞു ഒലിച്ചിറങ്ങുന്ന പത ദേഹത്താകെ പടര്‍ന്ന ഒരു സാധുരൂപത്തെയാണ് കാണാന്‍ സാധിച്ചത്.

"ആരും അടുത്തേക്ക് വരല്ലേ.....അറിയാതെയെങ്ങാനും എന്റെ കൈയ്യോ നഖമോ കൊണ്ടാല്‍ നിങ്ങള്‍ക്കും പേയിളകും" എന്ന് ആ പാവം ഇടക്കിടെ വരുന്ന ബോധാവസ്ഥയില്‍ വിളിച്ചു പറയുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഏതു കഠിനഹൃദയരുടേയും കണ്ണുനിറയും.

" വൈദ്യം കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി പട്ടിണിക്കിട്ട് കൊല്ലുകയെ നിവൃത്തിയുള്ളൂ...." തലമുതിര്‍ന്ന ഒരു കാരണവര്‍ തന്റെ അനുഭവജ്ഞാനം വിളമ്പി....

ഈയൊരവസ്ഥക്ക് എന്തെങ്കിലും ഒരു അറുതി ഉണ്ടാകുമോ എന്ന് വ്യഥാ തിരയുവാന്‍ സേതുവിന്‍റെ അമ്മാവനും കൂട്ടരും പ്രസിദ്ധനായ ജ്യോത്സന്റെ അടുക്കല്‍ പോയതായിരുന്നു.

" കര്‍മ്മഫലം "....അല്ലാതെന്താ പറയാ....ഗണിച്ചു നോക്കിയിട്ട് മുജ്ജന്മ ശാപമോ മറ്റോ കാണാന്‍ കഴിയുന്നില്ല. അല്ല!!! കാലം കലികാലമല്ലേ!!!!! ചെയ്തുകൂട്ടിയതൊക്കെ ഇവിടെ തന്നെ അനുഭവിച്ചു പോണം എന്ന് കൂട്ടിക്കോളൂ....!!! അത്രയ്ക്ക്ണ്ട് ദോഷങ്ങള്‍!!!!!!അല്ലാ...ഒന്ന് ചോദിച്ചോട്ടെ????ഇത്രകണ്ട് മോശക്കാരനാണോ ഇയാള്....????

വിദേശങ്ങളില്‍ തിരക്കേറിക്കൊണ്ടിരിക്കുന്ന ആ ജോത്സ്യന്റെ ചുറ്റും ഇരുന്നുകൊണ്ട് എന്തൊക്കെയോ എഴുതിയെടുക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍.

"ഇനിയിപ്പോ അയാള് മരിക്കുന്നതിനു മുന്‍പായിട്ട് പറ്റുമെങ്കില്‍; ഞാന്‍ എഴുതിത്തരുന്ന മന്ത്രം അയാളുടെ ചെവിട്ടില് രണ്ട് വട്ടം ഉരുവിടുക. പറ്റുമെങ്കില്‍ അയാളോട് തന്നെ ഉരുവിടാന്‍ പറയുക. ആത്മാവിനെങ്കിലും ശാന്തി ലഭിച്ചോട്ടെ......."

അത്രയും കേട്ടപ്പോള്‍ തന്നെ ദേഷ്യം കടിച്ചമര്‍ത്താന്‍ വയ്യാതെ സേതുവിന്‍റെ അമ്മാവന്‍ അലറിക്കൊണ്ട്‌ ചാടിയെണീക്കുകയും, ജോത്സ്യന്റെ മുഖത്തേക്ക് ദക്ഷിണ വലിച്ചെറിഞ്ഞു കൊണ്ട് പുറത്തേക്കു പോവുകയും ചെയ്തു.....

സേതുവിന്റെ ഉടമസ്ഥതയില്‍ നടന്നിരുന്ന അനാഥാലയത്തിലെ കുരുന്നുകള്‍ വരിവരിയായി (ഭയത്തോടെ ), അവസാന നോട്ടത്തിനായി പ്രദിക്ഷണം ചെയ്യുമ്പോഴും; അവന്‍റെ കണ്ണുകള്‍ ആ കുരുന്നുകള്‍ക്ക് നേരെ സ്വാന്തനം ചൊരിയുകയായിരുന്നു......

കണ്ണു നിറഞ്ഞതിനാല്‍ രാമായണത്തില്‍ വരികള്‍ പരതുകയായിരുന്ന അനാഥാലയത്തിലെ അവന്‍റെ പ്രിയ മുത്തശ്ശി; അത്രയും നാള്‍ തങ്ങളുടെ തണലായിരുന്ന, ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത സേതു ചെയ്തുകൂട്ടിയ തെറ്റുകള്‍ എന്താണെന്ന് പരതുകയായിരുന്നു.....................
ഹരീഷ് ചാത്തക്കുടം

No comments: